
തൃശൂർ: സർക്കാർ മെഡിക്കൽ കോളേജുകളിൽ രോഗികളുടെ തിരക്കൊഴിവാക്കാൻ താലൂക്ക്, ജില്ലാ തലങ്ങളിൽ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. പ്രസിദ്ധീകരണത്തിന്റെ 115-ാം വാർഷിക വേളയിൽ കേരളകൗമുദി കൊച്ചി, തൃശൂർ യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച ഹെൽത്ത് കോൺക്ലേവ് 'ഫഡക്കോപ്പ് " തൃശൂർ ഹയാത്ത് റീജൻസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആരോഗ്യ മന്ത്രി.
മെഡിക്കൽ കോളേജുകൾ റഫറൽ ആശുപത്രികളാക്കുകയാണ് ലക്ഷ്യം. ഇതിനനുസരിച്ച് സ്റ്റാഫ് വിന്യാസവും പരിഷ്‌കരിക്കും. ആശുപത്രി കെട്ടിടങ്ങൾ ഉദ്ഘാടനം കഴിഞ്ഞ് വെറുതേയിടുന്ന രീതി ഇനിയുണ്ടാകില്ല. ഡോക്ടർമാരേയും ജീവനക്കാരേയും നിർണയിച്ച ശേഷമേ ഉദ്ഘാടനം ഉണ്ടാകൂ. ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട് കേരളകൗമുദി കോൺക്ലേവിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന് പരിഗണന നൽകുമെന്നും മന്ത്രി അറിയിച്ചു.
രാജൻ പല്ലൻ എം.എൽ.എയും ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലും മുഖ്യാതിഥികളായി. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി, തൃശൂർ യൂണിറ്റുകളുടെ ചീഫുമായ പ്രഭുവാര്യർ ആമുഖ പ്രഭാഷണം നടത്തി. കേരളകൗമുദി പുറത്തിറക്കുന്ന 115 ഡോക്ടർമാരെ ഉൾപ്പെടുത്തിയുള്ള പുസ്തകം 'മെഡി ബീറ്റ്‌സി'ന്റെ കവർപേജ് പ്രകാശനവും ഡോ. ജേക്കബ് ജോൺ എഴുതിയ 'സ്‌നേഹക്കൂട്' എന്ന പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ആരോഗ്യ രംഗത്തിന് മികച്ച സംഭാവനകൾ നൽകിയവരെ ആദരിച്ചു. മന്ത്രിയുമായി കൗമുദി ടിവിയുടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും ഡെപ്യൂട്ടി എഡിറ്റർ ലിയോ രാധാകൃഷ്ണൻ സംവദിച്ചു. ആരോഗ്യമേഖലയിലെ വിദഗ്ദ്ധരും മന്ത്രിയും തമ്മിലുള്ള സംവാദവും നടത്തി. ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പങ്കെടുത്ത പാനൽ ചർച്ചയോടെയാണ് കോൺക്ലേവ് സമാപിച്ചത്. രാജൻ പല്ലൻ പാനൽ ചർച്ച ഉദ്ഘാടനം ചെയ്തു. ഡോ. ഗോപികുമാർ, ഡോ. രാജീവ് ജയദേവൻ, ഡോ.കെ. സോജൻ ജോർജ്, ഡോ.കെ.എസ്. പ്രേംലാൽ, ഡോ. രാംകുമാർ മേനോൻ, ഡോ.സി.എൻ. മോഹനൻ നായർ എന്നിവരായിരുന്നു പാനലിസ്റ്റുകൾ. ചടങ്ങിന് കേരളകൗമുദി ഡി.ജി.എം മാർക്കറ്റിംഗ് വി.കെ. സുഭാഷ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |