
ദേവസ്വം ബോർഡിന് 2.27 കോടിയുടെ നഷ്ടം
കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ഭരണസമിതി ശബരിമലയിലേക്ക് ഉയർന്ന വിലയ്ക്ക് മിൽമ നെയ്യ് വാങ്ങി തട്ടിപ്പ് നടത്തിയത് ദേവസ്വം കമ്മിഷണറുടെ എതിർപ്പ് മറികടന്നെന്ന് വിജിലൻസ് കണ്ടെത്തൽ. കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
മകരവിളക്ക് കാലത്തെ ആവശ്യത്തിനായി ദേവസ്വം ബോർഡ് ക്ഷണിച്ച ടെണ്ടറിൽ മിൽമയ്ക്ക് പുറമേ മാനദണ്ഡങ്ങൾ പാലിച്ച് നാല് സ്വകാര്യ സ്ഥാപനങ്ങളുമുണ്ടായിരുന്നു. ലിറ്ററിന് 369 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ ടെണ്ടർ തുക. ലിറ്ററിന് 375, 389, 421 എന്നിങ്ങനെയാണ് മറ്റ് സ്ഥാപനങ്ങൾ ക്വാട്ട് ചെയ്തിരുന്നത്. അരവണക്കൂട്ടൊന്നിന് മറ്റ് സ്ഥാപനങ്ങളുടെ പത്ത് ലിറ്റർ വേണ്ടി വരുമ്പോൾ മിൽമയുടെ ഏഴ് ലിറ്റർ മതിയാകുമെന്ന് അന്നത്തെ എക്സിക്യുട്ടീവ് ഓഫീസർ മുരാരിബാബു റിപ്പോർട്ട് നൽകി. യാതൊരു ശാസ്ത്രീയതയുമില്ലാത്ത റിപ്പോർട്ടിനെ ദേവസ്വം കമ്മിഷണർ എതിർത്തു. ഇതിനെ മറികടന്ന് മിൽമയ്ക്ക് ലിറ്ററിന് 510 രൂപയ്ക്ക് കരാർ നൽകാൻ പ്രസിഡന്റ് പി.എസ്.പ്രശാന്തും ബോർഡംഗം അജികുമാറും ചേർന്ന് തീരുമാനിച്ചതായി എഫ്.ഐ.ആറിൽ പറയുന്നു.
ഭക്തർ നൽകിയ നെയ്യും അരവണ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നു. ഇതിന് പുറമേ മിൽമയിൽ നിന്ന് 161525 ലിറ്റർ നെയ്യ് വാങ്ങി ദുർവിനിയോഗം ചെയ്തു. ഏറ്റവും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത സ്ഥാപനത്തെ ഒഴിവാക്കി മിൽമയ്ക്ക് കരാർ നൽകിയതിലൂടെ 2.27 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. പി.എസ്.പ്രശാന്ത്, അജികുമാർ, മരിച്ചു പോയ മുരാരി ബാബു എന്നിവരെ ഒന്ന് മുതൽ മൂന്ന് വരെ പ്രതികളാക്കിയാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |