
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്ക് വായ്പ എടുക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. വായ്പ എടുക്കുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കി. നിലവിൽ വായ്പ എടുത്തതിന് ശേഷം അറിയിച്ചാൽ മതിയായിരുന്നു. സാമ്പത്തിക ഭദ്രത കണക്കിലെടുക്കാതെ വൻതോതിൽ വായ്പയെടുത്ത് തദ്ദേശസ്ഥാപനങ്ങൾ കടക്കെണിയിൽ പെടുന്നതും അത് സർക്കാരിന് ബാദ്ധ്യതയാകുന്നതും ഒഴിവാക്കാനാണ് നിയന്ത്രണം.
സാമ്പത്തിക ഭദ്രത നോക്കാതെ പദ്ധതിയുടെ പ്രധാന്യമനുസരിച്ചായിരുന്നു നിലവിൽ തദ്ദേശ സ്ഥാപനങ്ങൾ വായ്പ എടുത്തിരുന്നത്. എന്നാൽ, എത്ര വലിയ പദ്ധതിയായാലും അതിനുള്ള തുക വായ്പയായി എടുക്കാൻ തദ്ദേശ സ്ഥാപനത്തിന്റെ സാമ്പത്തിക അടിത്തറ കാണിക്കണമെന്ന പുതിയ വ്യവസ്ഥ കൊണ്ടുവന്നു. അതിനായി തദ്ദേശ സ്ഥാപനത്തിന്റെ 3 വർഷത്തെ വരുമാനവും തിരിച്ചടവു ശേഷിയും വിലയിരുത്തും.
വരവിനെക്കാൾ ചെലവു കൂടിയാൽ ജോയിന്റ് ഡയറക്ടർ അപേക്ഷ നിരസിക്കും. തിരിച്ചടവു ശേഷി തദ്ദേശസ്ഥാപനത്തിന് ഉണ്ടെന്നു ഡയറക്ടറുടെ ഉറപ്പ് ലഭിച്ചാൽ മാത്രമേ വായ്പയ്ക്ക് സർക്കാർ അനുമതി നൽകൂ.
പദ്ധതി വരുമാനം
കൊണ്ട് തിരിച്ചടയ്ക്കണം
ഷോപ്പിംഗ് കോംപ്ലക്സുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ വരുമാനദായക പ്രോജക്ടുകൾക്കായി എടുക്കുന്ന വായ്പകൾ ആ പദ്ധതിയിൽ നിന്നുള്ള വരുമാനം കൊണ്ടുതന്നെ തിരിച്ചടയ്ക്കണം
പദ്ധതിയുടെ എസ്റ്റിമേറ്റ് തുകയിൽ താഴെ മാത്രമേ വായ്പയെടുക്കാൻ അനുമതി നൽകൂ. തിരിച്ചടവ് മുടങ്ങിയാൽ അതിനായി സർക്കാരിന്റെ പ്രത്യേക സഹായം കിട്ടില്ല. തദ്ദേശ സ്ഥാപനത്തിനുള്ള ജനറൽ പർപ്പസ് ഫണ്ടിൽ നിന്ന് വായ്പ തിരിച്ചടക്കേണ്ടിവരും
വായ്പാതുക നേരിട്ട് തദ്ദേശസ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് നൽകില്ല. ഏത് പദ്ധതിക്ക് വേണ്ടിയാണോ വായ്പ എടുക്കുന്നത് അതിനായി പ്രത്യേക അക്കൗണ്ട് തുടങ്ങി അതിലേക്ക് വായ്പാ തുക ക്രെഡിറ്റ് ചെയ്യും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |