
കൊട്ടാരക്കര: രോഗിയോട് മോശമായി പെരുമാറിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. രേഖ കൃഷ്ണൻ അവധിയിൽ പ്രവേശിക്കാൻ ഡി.എം.ഒയുടെ നിർദ്ദേശം. ആരോഗ്യ വകുപ്പിന്റെ അന്വേഷണം പൂർത്തിയാകുന്നതു വരെ തിരികെ പ്രവേശിക്കാനാവില്ല.
ഡി.എം.ഒയുടെ നിർദ്ദേശ പ്രകാരം വിജിലൻസ് ഡെപ്യൂട്ടി ഡി.എം.ഒ ഇന്നലെ ആശുപത്രിയിലെത്തി സൂപ്രണ്ട് ഡോ. നിവിൻ കൃഷ്ണ, ഡോ. രേഖ കൃഷ്ണൻ, കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ എന്നിവരുടെ മൊഴിയെടുത്തു. നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോൾ സംഭവം നടന്നത് 30ന് പുലർച്ചെ 12.30നാണെന്ന് സ്ഥിരീകരിച്ചു. ദൃശ്യത്തിലുള്ള രോഗി എത്തിയാൽ അവരുടെയും മൊഴി രേഖപ്പെടുത്തിയാകും അന്വേഷണം പൂർത്തിയാക്കുക.
പനിയും ശരീരവേദനയുമായി കാഷ്വാലിറ്റിയിൽ എത്തിയ രോഗിയോട് 'പനിയും ശരീരം വേദനയും എന്ത് എമർജൻസി, ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല" എന്നിങ്ങനെയാണ് രേഖ കൃഷ്ണൻ പ്രതികരിച്ചത്. രോഗിക്കൊപ്പം എത്തിയയാൾ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഡി.എം.ഒ അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. സംഭവത്തിൽ ദൃശ്യത്തിലുള്ള രോഗി ഇതുവരെ പരാതി നൽകിയിട്ടില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നെടുവത്തൂർ ആർ.ശിവകുമാർ ആരോഗ്യ മന്ത്രിക്കടക്കം പരാതി നൽകിയിരുന്നു. ബി.ജെ.പി, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇന്നലെ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |