
തിരുവനന്തപുരം: കോഴിക്കോട്ട് സെപ്റ്റംബർ 13 മുതൽ 15 വരെ നടക്കുന്ന സി.പി.എം വിശാല സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിക്കേണ്ട രൂപരേഖയുടെ കരട് തയ്യാറാക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും നാളെയും ചേരും. 7,8 തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം രൂപരേഖയ്ക്ക് അന്തിമ രൂപം നൽകും.
തിരഞ്ഞെടുപ്പ് പരാജയത്തിനുള്ള കാരണങ്ങൾ രൂപരേഖയുടെ കരടിലുണ്ടാകില്ലെന്നാണ് സൂചന. താഴെത്തലം വരെ ചർച്ച ചെയ്ത ശേഷം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചെന്നാണ് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. വീഴ്ചകളും കാരണങ്ങളും അവലോകന റിപ്പോർട്ടിൽ എടുത്ത് പറഞ്ഞിട്ടുള്ളതാണ്. പാർട്ടിയെ മുന്നോട്ട് നയിക്കാനും തിരുത്തേണ്ട തെറ്റുകൾ കണ്ടെത്താനുമാണ് ശ്രമം. പലയിടത്തും സംഘടനാ ദുർബലമായെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. അതിനെ മറികടക്കാനും ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ മാറാനുമുള്ള കർമ്മ പദ്ധതി തയ്യാറാക്കുകയാണ് ലക്ഷ്യം. എന്നാൽ തിരഞ്ഞെടുപ്പ് പരാജയത്തിനിടയാക്കിയ കാര്യങ്ങളും സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകളും വിശാല സമിതി ചർച്ച ചെയ്യണമെന്നാണ് നേതൃത്വത്തിലെ രണ്ടാം നിര നേതാക്കളുടെ നിലപാട്.
ഭരണഘടനയും ജനാധിപത്യവുംഭീഷണിയിൽ;
പോരാട്ടം ശക്തമാക്കും- സി.പി.ഐ
ന്യൂഡൽഹി: മോദി സർക്കാരിൻ്റെ നയങ്ങൾക്കെതിരെ മാറ്റം അനിവാര്യമാണെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. ഡൽഹിയിലെ രാംലീല മൈതാനിയിൽ സി.പി.ഐ 'ബദലാവ് സരൂരി ഹെ' റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന, ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം എന്നിവ കടുത്ത വെല്ലുവിളി നേരിടുകയാണ്. ജനകീയ പോരാട്ടം ശക്തമാക്കണം.
'ബദലാവ് സരൂരിഹെ' സി.പി.ഐയുടെ മാത്രം മുദ്രാവാക്യമല്ല. രാജ്യത്തിന്റെയും ജനങ്ങളുടേതുമാണ്. കേന്ദ്രനയങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തും. തൊഴിലില്ലായ്മയും വിലക്കയറ്റവും വർദ്ധിക്കുമ്പോൾ സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാണ്. കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു. കോർപ്പറേറ്റുകൾക്ക് അനുകൂലമായ നയങ്ങളാണ് പിന്തുടരുന്നത്.
ഭരണഘടനാസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, മതനിരപേക്ഷത, സാമൂഹികനീതി എന്നിവ സംരക്ഷിക്കണം.രാജ്യത്തിൻ്റെ ആഭ്യന്തരകാര്യങ്ങളിൽ പോലും അമേരിക്കൻ ഇടപെടൽ വർദ്ധിക്കുന്നു.
ദളിതർക്കെതിരായ അവഗണനയേയും രാജ വിമർശിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അപമാനിച്ചെന്ന ആരോപണവും റാലിയിൽ ഉയർന്നു. കേന്ദ്രനയങ്ങൾക്കെതിരെ ഡിസംബർ 1, 2, 3 തീയതികളിൽ രാജ്യവ്യാപക ജയിൽ നിറയ്ക്കൽ സമരവും പ്രഖ്യാപിച്ചു.ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങളായ അമർജീത് കൗർ, ആനിരാജ, പ്രകാശ്ബാബു, പി.സന്തോഷ് കുമാർ എം.പി തുടങ്ങിയവർ അഭിവാദ്യം ചെയ്തു. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം, മുൻമന്ത്രിമാരായ പി.പ്രസാദ്, വി.എസ് സുനിൽ കുമാർ, ജി.ആർ അനിൽ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലെ രണ്ടായിരത്തോളം വളണ്ടിയർമാർ അണിചേർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |