
ഒരു ഡസനോളം താലൂക്കുകളും
തിരുവനന്തപുരം: തിരൂരും മൂവാറ്റുപുഴയും ആസ്ഥാനമാക്കി രണ്ട് പുതിയ ജില്ലകളും ഒരു ഡസനോളം പുതിയ താലൂക്കുകളും നിലവിൽ വരും. മലപ്പുറം വിഭജിക്കണമെന്നത് ലീഗിന്റെയും മൂവാറ്റുപുഴ ജില്ല വേണമെന്നത് കോൺഗ്രസിന്റെയും ദീർഘകാലമായുള്ള ആവശ്യമാണ്.
പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നത് പഠിക്കാനുള്ള കമ്മിഷനെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചതോടെ ഇക്കാര്യം ഉറപ്പായി. മറ്റ് അഞ്ച് ജില്ലകൾകൂടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഭീമമായ ചെലവാണ് വെല്ലുവിളി.
തിരുവനന്തപുരം വിഭജിച്ച് നെയ്യാറ്റിൻകര, പാലക്കാട്- തൃശൂർ വിഭജിച്ച് ഷൊർണൂർ, വടകര- നാദാപുരം- കുറ്റ്യാടി- പേരാമ്പ്ര ചേർത്ത് വടകര, കൊല്ലം വിഭജിച്ച് കിഴക്കൻ ജില്ല, മലപ്പുറത്തെ മലയോരമേഖലകൾ ചേർത്ത് മഞ്ചേരി എന്നിങ്ങനെ ജില്ലകൾക്കായും മുറവിളി ഉയരുന്നുണ്ട്.
പുതിയ സെൻസസ് കൂടി പരിഗണിച്ചാവും തീരുമാനം. ലാൻഡ് റവന്യു കമ്മിഷണർ അദ്ധ്യക്ഷനായ സമിതിയാവും ജില്ലാരൂപീകരണവും ചെലവും പഠിക്കുക. ഭരണസൗകര്യം, ജനങ്ങളുടെ യാത്രാക്ലേശം, ഭൂപ്രകൃതി എന്നിവ അടിസ്ഥാനമാക്കിയാണ് ജില്ലാ- താലൂക്ക് രൂപീകരണം.
താനൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തിയുള്ള തിരൂർ ജില്ലയ്ക്കായി കെ.എൻ.എ.ഖാദർ 2019ൽ നിയമസഭയിൽ ആവശ്യമുന്നയിച്ചിരുന്നു. 2015ൽ മലപ്പുറം ജില്ലാപഞ്ചായത്തും പ്രമേയം പാസാക്കി.
1969 ജൂൺ 5ന് പാലക്കാട്, കോഴിക്കോട് ജില്ലകൾ വിഭജിച്ച് മലപ്പുറം രൂപീകരിച്ചപ്പോൾ 14 ലക്ഷമായിരുന്ന ജനസംഖ്യ മൂന്നിരട്ടിയിലേറെയായി. ഇന്ന് ജനസംഖ്യയിൽ ഒന്നാമതും വിസ്തൃതിയിൽ മൂന്നാമതുമാണ്.
മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ 1982ൽ മൂവാറ്റുപുഴ ജില്ല രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തൊടുപുഴ കൂട്ടിച്ചേർത്താൽ ഇടുക്കി തമിഴ് ഭൂരിപക്ഷ മേഖലയാവുമെന്ന് ചൂണ്ടിക്കാട്ടി പി.ജെ.ജോസഫടക്കം എതിർത്തതോടെ നടന്നില്ല. എറണാകുളത്തിന്റെ കിഴക്കൻ മേഖലയുടെ വികസനത്തിന് കാർഷിക ജില്ല വേണമെന്ന് ജോസഫ് വാഴയ്ക്കൻ നിയമസഭയിലാവശ്യപ്പെട്ടിരുന്നു.
പാലക്കാട്, തൃശൂർ ജില്ലാ
ഭാഗങ്ങളും കൂട്ടിച്ചേർക്കും
1. 47 ലക്ഷത്തോളം ജനസംഖ്യയും 3,550ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ള മലപ്പുറം വിഭജിച്ചാവും തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുക
2. 30 ലക്ഷത്തിലേറെ ജനസംഖ്യയുള്ള പാലക്കാട്, തൃശൂർ ജില്ലകളിലെ ഏതാനും പ്രദേശങ്ങളും ഇതിനൊപ്പം കൂട്ടിച്ചേർക്കാനുള്ള സാദ്ധ്യതയും പരിഗണിക്കും
3. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, പിറവം മണ്ഡലങ്ങളും പെരുമ്പാവൂരിന്റെ ഭാഗങ്ങളും കൂട്ടിച്ചേർത്താവും മൂവാറ്റുപുഴ ജില്ല.
വൻ സാമ്പത്തിക ചെലവ്
സിവിൽസ്റ്റേഷൻ, കളക്ടറേറ്റ്, എസ്.പി ഓഫീസ്, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ എന്നിവയെല്ലാം സജ്ജമാക്കണം
വൻതോതിൽ തസ്തികകളും സൃഷ്ടിക്കേണ്ടിവരും. ജനങ്ങൾക്ക് എളുപ്പത്തിൽ സേവനം ലഭ്യമാവുമെന്നതാണ് മെച്ചം.
കേരളം രൂപീകരിച്ചപ്പോൾ അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. 1984ൽ കാസർകോടാണ് അവസാനമായി രൂപീകരിച്ച ജില്ല
എണ്ണം നോക്കിയാൽ
കേരളം പിന്നിൽ
സംസ്ഥാനം---------ജനസംഖ്യ (കോടി)----------ജില്ലകൾ
തമിഴ് നാട്.....................7.76 ..................................38
കർണാടക.....................6.1...................................31
രാജസ്ഥാൻ....................4.5....................................50
തെലങ്കാന......................3.8...................................33
അസം..............................3.6...................................35
ജാർഖണ്ഡ്.......................3.4...................................24
ആന്ധ്ര..............................3.6..................................26
കേരളം.............................3.5..................................14
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |