
തിരുവനന്തപുരം: കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
മഴയെത്തുടർന്ന് സംസ്ഥാനത്ത് പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കിഴക്കൻ മേഖലയിൽ പകൽ മുഴുവൻ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടു. രാവിലെ തുടങ്ങിയ മഴ രാത്രി വൈകിയും തുടർന്നു. വരും ദിവസങ്ങളിൽ കാലവർഷം ശക്തിപ്രാപിക്കുന്നതിനാൽ മഴ തുടർന്നേക്കും. ഇന്നലെ പെയ്ത കനത്ത മഴയിലും കാറ്റിലും പുനലൂരിൽ വീടിന് മുകളിൽ തെങ്ങ് പിഴുതുവീണ് നാശനഷ്ടമുണ്ടായി. പുനലൂർ അഷ്ടമംഗലം ഗിരിജ ഭവനിൽ മാധവനാചാരിയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് കടപുഴകിയത്. മേൽക്കൂരയിലെ ഓടുകളും ആസ്ബറ്റോസ് ഷീറ്റുകളും തകർന്നു.
കേരളലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. അതിനാൽ ജൂൺ 7 വരെ കേരള തീരത്തുനിന്നുള്ള മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മദ്ധ്യകിഴക്കൻ അറബിക്കടലിലും കർണാടക തീരത്തുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ 7 വരെ ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |