
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് പുറത്തിറക്കിയ ധവളപത്രത്തിനെതിരെ മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി ഡി സതീശൻ പറഞ്ഞത് കള്ളമായിരുന്നുവെന്നും പിണറായി സർക്കാർ പറഞ്ഞതായിരുന്നു ശരിയെന്നും ബാലഗോപാൽ വ്യക്തമാക്കി.
'കഴിഞ്ഞ അഞ്ച് വർഷമായി പ്രതിപക്ഷ നേതാവായിരുന്ന സതീശൻ പറഞ്ഞുകൊണ്ടിരുന്നത് ആറുലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്റെ കടമെന്നാണ്. 4.85 ലക്ഷം കോടിയേ ഉള്ളൂ എന്ന് ഞങ്ങളന്ന് തിരുത്തിയതാണ്. ഇന്ന് 5.7 ലക്ഷം കോടിയാണ് കടമെന്ന് മുഖ്യമന്ത്രി തന്നെ ധവളപത്രത്തിൽ വ്യക്തമാക്കിയതോടെ അന്ന് ഞങ്ങൾ പറഞ്ഞത് ശരിയാണെന്ന് വ്യക്തമായി.
1.25 ലക്ഷം കോടി രൂപയോളം സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകാനുണ്ടെന്ന മുമ്പത്തെ വാദവും പൊളിഞ്ഞു. ധവളപത്രത്തിൽ 48,000 കോടി രൂപയെന്നാണ് പറയുന്നത്. രേഖകൾ കള്ളം പറയില്ല. കേന്ദ്രസർക്കാരിന്റെ ധനകാര്യ നയങ്ങളിൽ വന്ന മാറ്റങ്ങൾ കേരളത്തിന്റെ വരുമാനത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.
ധവളപത്രം തയ്യാറാക്കേണ്ടത് ധനവകുപ്പാണ്. അത് സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊടുക്കാൻ പാടില്ല. ഖജനാവിനകത്തെ വിവരങ്ങൾക്ക് രഹസ്യസ്വഭാവം പുലർത്തണം. ഇന്ദിരാ ഗ്യാരന്റിക്ക് വരുന്ന ചെലവുകളും ഇതേപോലെ ഈ വിഭാഗത്തെക്കൊണ്ടുതന്നെ പഠിപ്പിച്ച് യഥാർത്ഥ ചെലവ് കണ്ടെത്തണം. ധവളപത്രം തയ്യാറാക്കുമ്പോൾ എന്തുകൊണ്ടാണ് ഈ സ്ഥിതിയിലേക്ക് വന്നതെന്ന് കൂടി അതിൽ വ്യക്തമാക്കണം. സംസ്ഥാന സർക്കാരിന് ലഭിക്കാനുള്ള പണം ഏതൊക്കെയെന്നും വ്യക്തമാക്കണം.
കേന്ദ്രം സംസ്ഥാനത്തിന് നൽകേണ്ട പല വിഹിതങ്ങളും വെട്ടിക്കുറച്ചിട്ടുണ്ട്. കൊവിഡ് സമയത്ത് ജിഎസ്‌ഡിപിയുടെ 39 ശതമാനം വരെ ഉയർന്നിരുന്ന കടബാദ്ധ്യത ഇപ്പോൾ 33.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്' - കെ എൻ ബാലഗോപാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |