
തിരുവനന്തപുരം: കേരള സർവകലാശാലയിലെ പഠന വകുപ്പുകളിൽ വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന അദ്ധ്യാപക
തസ്തികകളിൽ കരാർ നിയമനത്തിന് വഴിയൊരുങ്ങി.
യു.ജി.സി നിയമങ്ങൾക്ക് വിരുദ്ധമായി വൈസ് ചാൻസലറെ ഒഴിവാക്കി ഇടതുപക്ഷ സിൻഡിക്കേറ്റ് നടത്തിയ നിയമനങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.ഈ സാഹചര്യത്തിൽ കോളേജുകളിൽ നിന്ന് വിരമിച്ച അദ്ധ്യാപകരെയാണ് ഇപ്പോൾ താൽക്കാലികമായി നിയമിച്ചിരിക്കുന്നത്.സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിലും പുതുതായി ആരംഭിച്ച 4 വർഷ ബിരുദ കോഴ്‌സുകളിലും അധ്യാപക ക്ഷാമം രൂക്ഷമാണ്. കരാർ അടിസ്ഥാനത്തിൽ നിയമനം നിലച്ചിരുന്നു. അദ്ധ്യാപക ഒഴിവുകൾ അടിയന്തരമായി നികത്താൻ പുതിയ സിൻഡിക്കേറ്റിൻ്റെ ആദ്യ യോഗം തീരുമാനിച്ചു.
സർവകലാശാല കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനം വഴി മുഴുവൻ പഠന വകുപ്പുകളിലുമായി നൂറോളം പേർക്ക് കരാർ വ്യവസ്ഥയിൽ നിയമനം ലഭിക്കും. 45000 രൂപയാണ് പ്രതിമാസ ശമ്പളം. 50 വയസ്സു വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ തത്വം പാലിച്ചായിരിക്കും നിയമനം. അപേക്ഷകർ ലഭ്യമാകാത്ത വിഷയങ്ങളിൽ വിരമിച്ച അദ്ധ്യാപകരെ പരിഗണിക്കും. വൈസ് ചാൻസലർ ചെയർമാനായ ഇൻറർവ്യൂ ബോർഡിൽ ഡീൻ, ബന്ധപ്പെട്ട വകുപ്പ് മേധാവി, വിഷയ വിദഗ്ദ്ധർ എന്നിവർ അംഗങ്ങളായിരിക്കും. ഗസ്റ്റ് അദ്ധ്യാപക നിയമനങ്ങൾ പരമാവധി ഒഴിവാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |