
തിരുവനന്തപുരം: അറസ്റ്റിന് മുമ്പ് നോട്ടീസ് നൽകണമെന്ന സുപ്രീംകോടതി മാർഗനിർദ്ദേശങ്ങൾ പാലിക്കാത്ത പൊലീസ് വീഴ്ചയിൽ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിന് ജാമ്യം. ഡൽഹിയിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിവാദ പരാമശത്തിൽ ഞായറാഴ്ചയാണ് അറസ്റ്റിലായത്. മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത് നോട്ടീസ് നൽകാതെയായിരുന്നു.
മോഹൻദാസിനുവേണ്ടി ഹാജരായ അഭിഭാഷകൻ ശാസ്തമംഗലം അജിത് ഇക്കാര്യം കോടതിയിൽ ചൂണ്ടിക്കാട്ടി. അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മിഥുൻ ഗോപിയാണ് ജാമ്യം അനുവദിച്ചത്. നോട്ടീസ് നൽകിയാൽ പ്രതി ഒളിവിൽ പോകുമെന്ന ന്യായമാണ് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടിയത്. ഇത് കോടതി അംഗീകരിച്ചില്ല. കർശന ഉപാധികളോടെയാണ് ജാമ്യം.
ചൊവ്വാഴ്ച മുതൽ മൂന്നുദിവസം തുടർച്ചയായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. രണ്ടുമാസം എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തി രജിസ്റ്ററിൽ ഒപ്പിടണം. സമാന കുറ്റകൃത്യം ആവർത്തിക്കരുത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം എന്നിവയാണ് ജാമ്യ വ്യവസ്ഥകൾ. വിവാദ വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് പൊലീസ് കത്ത് നൽകി.
കോടതി പരിസരത്ത്
പ്രതിഷേധം
മോഹൻദാസിനെതിരെ വഞ്ചിയൂർ കോടതി പരിസരത്ത് പ്രതിഷേധിച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ. കരിങ്കൊടിയും പ്ലക്കാഡുകളുമായി മോഹൻദാസിനെതിരെ മുദ്രാവാക്യം വിളിച്ചു. പൊലീസ് നടപടിയെ അഭിനന്ദിച്ചു.
''അവധിദിവസം നോക്കി മോഹൻദാസിനെ അറസ്റ്റ് ചെയ്തത് അപലപനീയമാണ്. മതമൗലിക വാദികളുടെ കൈയടിക്ക് വേണ്ടിയാണിത്
-എസ്.സുരേഷ്, ബി.ജെ.പി
സംസ്ഥാന ജനറൽ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |