
ഹരിപ്പാട്: വീട്ടിൽ ഒറ്റയ്ക്കായിരുന്ന ഗൃഹനാഥനെ കൈകാലുകൾ തുണികൊണ്ട് കൂട്ടിക്കെട്ടി കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കരുവാറ്റ 9ാം വാർഡ് മാടപ്പുരയ്ക്കൽ പടീറ്റതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അമ്പലപ്പുഴ കരൂർ ശിവൻകുട്ടി ചെട്ടിയാരാണ് (65) മരിച്ചത്. ഇന്നലെ രാവിലെ 9നാണ് മൃതദേഹം കണ്ടെത്തിയത്. അലമാരയിലുണ്ടായിരുന്ന ആറ് പവൻ സ്വർണം നഷ്ടമായിട്ടുണ്ട്. ഒരാൾ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്.
ഞായറാഴ്ച ശിവൻകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകൾ ശ്രീകല പ്രസവത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു. ഭാര്യ സരസ്വതിയും അവിടെയായിരുന്നു.
ശ്രീകലയുടെ എട്ടാംക്ലാസുകാരിയായ മകൾ സുഹൃത്തിന്റെ വീട്ടിലായിരുന്നു.
ബാത്ത്റൂമിന്റെ വെന്റിലേറ്ററിനടത്തുളള മേൽക്കൂര ഷീറ്റ് പൊട്ടിച്ചിട്ടുണ്ട്. പ്രതി ഇതുവഴി വീട്ടിലെത്തി തിരികെപ്പോയെന്നാണ് നിഗമനം.
ശിവൻകുട്ടിയുടെ ശരീരത്തിലും വീട്ടിലും അലമാരയിലും മുളകുപൊടി വാരിവിതറിയിട്ടുണ്ടായിരുന്നു. ഇന്നലെ രാവിലെ വീട്ടിലെത്തിയ കൊച്ചുമകൾ ഹന്ന ഏറെനേരം വിളിച്ചിട്ടും വാതിൽതുറന്നില്ല. തുടർന്ന്, അയൽവാസിയും എസ്.എൻ.ഡി.പി യോഗം 291ാം നമ്പർ ശാഖാ സെക്രട്ടറിയുമായ ജോഷിലാലിന്റെ സഹായം അഭ്യർത്ഥിച്ചു. വാടകവീടിനടുത്ത് ശിവൻകുട്ടിയുടെ മകളുടെ വീട് നിർമ്മിക്കുന്നുണ്ട്. അവിടെയുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ സഹായത്തോടെ കതകിനോട് ചേർന്നുള്ള ഗ്രില്ല് പൊളിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
ആറ് പവൻ അലമാരയിലുണ്ടായിരുന്നതായി പറഞ്ഞതനുസരിച്ച് ശ്രീകലയുടെ സുഹൃത്ത് ഹരിപ്പാട്പൊലീസിന് വിവരം നൽകിയിരുന്നു.
അലമാരയിലെ സാധനങ്ങൾ വലിച്ചിട്ട നിലയിലായിരുന്നു. ശിവൻകുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ട്. മൃതദേഹം ഹരിപ്പാട് താലൂക്കാശുപത്രിയിലാണ്. വിദേശത്തുള്ള മറ്റൊരുമകൾ ശശികല നാട്ടിലെത്തിയ ശേഷമാകും സംസ്ക്കാരം. എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര, ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രതീപ് അടക്കമുള്ളവർ സ്ഥലത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |