തിരുവനന്തപുരം: ദേശീയപാതയോട് ചേർന്നുള്ള നിർമ്മാണങ്ങൾക്ക് സുപ്രീം കോടതി കർശന ഉപാധികൾ ഏർപ്പെടുത്തിയതോടെ കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് സൂചന.
ദേശീയപാതകളുടെ മദ്ധ്യരേഖയിൽ നിന്ന് 40 മീറ്റർ പരിധിക്കുള്ളിൽ വീട് നിർമ്മാണവും 75 മീറ്റർ പരിധിക്കുള്ളിൽ വാണിജ്യ കെട്ടിടങ്ങളും പുതുതായി അനുവദിക്കരുതെന്നാണ്
ഏപ്രിൽ 13 ന് സുപ്രീം കോടതി ഉത്തരവിട്ടത്.
സംസ്ഥാനത്ത് ദേശീയപാതകളുടെ പരമാവധി വീതി 45 മീറ്ററാണ്. മദ്ധ്യരേഖയിൽ നിന്ന് ഇരുവശങ്ങളിലേക്കും 22.5 മീറ്റർ വീതം വരും. ഉത്തരവിലെ നിബന്ധന പ്രകാരം വസ്തുവിന്റെ അതിരിനുല്ളിൽ 17.5 മീറ്റർ സ്ഥലം വീടേണ്ടിവരും. വാണിജ്യ കെട്ടിടമാണെങ്കിൽ 52.5 മീറ്റർ വരെ വിടേണ്ടിവരും.
നിലവിൽ, റോഡിന്റെ ഓരത്ത് നിന്ന് 4.5 മീറ്റർ അകലെ നിർമ്മാണം നടത്താൻ അനുമതിയുണ്ട്.അതു പ്രകാരം 45 മീറ്റർ ദേശീയ പാതയുടെ മദ്ധ്യത്ത് നിന്ന് 27 മീറ്റർ (22.5+4.5) വിട്ടാൽ മതിയാകും. അതാണ് 40 മീറ്ററിലേക്കും 70 മീറ്ററിലേക്കും മാറുന്നത്. ദേശീയ പാതയ്ക്ക് സ്ഥലം വിട്ടുകൊടുത്തവർക്ക് ഇതു ബാധകമല്ലെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ട്.
60 ദിവസങ്ങൾക്കുള്ളിൽ സർക്കാർ വിജ്ഞാപനം ഇറക്കണമെന്നും ഇടക്കാല ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന്റെ തിരക്കിൽ ഇക്കാര്യം സംസ്ഥാന സർക്കാർ ഗൗരവമായി പരിഗണിച്ചില്ല. മേയ് 18 നാണ് ഇപ്പോഴത്തെ സർക്കാർ അധികാരമേറ്റത്.
2025 നവംബർ രണ്ടിനും മൂന്നിനും രാജസ്ഥാനിലെ ഫലോദി ജില്ലയിലും തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുമുണ്ടായ റോഡപകടങ്ങളിൽ 34 പേർക്ക് ജീവഹാനിയുണ്ടായതിനെ തുടർന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് ഇടക്കാല ഉത്തരവ്.
കൈയേറ്റം നീക്കണം
ദേശീയ പാതയ്ക്കായി ഏറ്റെടുത്ത സ്ഥലപരിധിക്കുള്ളിൽ നാടൻ ഭക്ഷണശാലകളോ വാണിജ്യ ശാലകളോ പാടില്ല. നിലവിലുള്ള എല്ലാ അനധികൃത നിർമ്മിതികളും 60 ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കാൻ ജില്ല മജിസ്ട്രേട്ടുമാർ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
ജില്ലാ മജിസ്ട്രേട്ടുമാർ ഈ ഉത്തരവ് വന്ന് 15 ദിവസങ്ങൾക്കുള്ളിൽ ഹൈവേ സുരക്ഷാ ടാസ്ക് ഫോഴ്സ് രൂപീകരിക്കണം. ട്രാൻസ്പോർട്ട് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പൊലീസ് പ്രത്യേക ഹൈവെ നിരീക്ഷണ സംഘങ്ങൾ 30 ദിവസങ്ങൾക്കുള്ളിൽ രൂപീകരിക്കണം.
പാർക്കിംഗിനും നിരോധനം
വലിയ വാഹനങ്ങളും വാണിജ്യവാഹനങ്ങളും ദേശീയ പാതയിൽ അനുവദനീയമായ ഭാഗത്തുമാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ. അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എ.ടി.എം.എസ്) വഴി സംസ്ഥാന പൊലീസ് ഈ നിർദ്ദേശം കർശനമായി പാലിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |