
കണ്ണൂർ: മന്ത്രി കെ.എം.ഷാജി ഉപയോഗിച്ച റേഞ്ച് റോവർ കാർ തിരികെ വാങ്ങിയത് തനിക്ക് ചില യാത്രകളുള്ളതിനാലാണെന്ന് ഉടമ യാക്കൂബിന്റെ മകൻ മുഹാജിർ. വീട്ടുകാർ വിദേശത്തായതിനാലാണ് കാർ ഷാജിക്ക് നൽകിയത്. ഷാജിക്ക് വീണ്ടും കാർ നൽകണോ എന്നത് പിതാവ് തീരുമാനിക്കട്ടെയെന്നും മുഹാജിർ കൂട്ടിച്ചേർത്തു. അതേസമയം, ഷാജി ആവശ്യപ്പെട്ടാൽ ഇനിയും കാർ നൽകുമെന്ന് ഉടമ യാക്കൂബ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കാർ നൽകിയതിന്റെ പേരിൽ വഴിവിട്ട ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും യാക്കൂബ് വ്യക്തമാക്കി.
വിവാദത്തോട് മന്ത്രി കെ.എം. ഷാജി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. താൻ മന്ത്രിയായശേഷം ഉപയോഗിച്ചു തുടങ്ങിയതല്ല. ഒരു അധികാരസ്ഥാനത്തും ഇല്ലാതിരുന്ന കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പലതവണ ഉപയോഗിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെ വാഹനം നടപടിക്രമം പാലിച്ച് ഉപയോഗിക്കുന്നതിൽ തെറ്റില്ല.
നല്ല വാഹനങ്ങൾ വീട്ടിൽ പൂട്ടിവച്ചിരിക്കുന്ന സുഹൃത്തുക്കളോട്, 'യാക്കൂബ്ക്കയെപ്പോലെ പ്രശസ്തനാകണമെങ്കിൽ വണ്ടി തരൂ, അനുമതി വാങ്ങി ഉപയോഗിച്ചോളാം' എന്നും മന്ത്രി കുറിച്ചു. സൗഹൃദത്തിന്റെ പേരിൽ ആരെങ്കിലും ഭരണസംവിധാനത്തിൽ നിന്ന് അവിഹിതനേട്ടം ഉണ്ടാക്കുന്നുണ്ടോ എന്നാണ് മാദ്ധ്യമങ്ങൾ അന്വേഷിക്കേണ്ടതെന്നും താൻ അത്തരത്തിൽ എന്തെങ്കിലും ചെയ്താൽ ഒരു ദയയും കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വാഹനം തടയുമെന്ന ഭീഷണിയുമായി ഇറങ്ങിയവരോട്, തടയാൻ തന്റെ വാഹനത്തിൽ 'വ്യാജവാഴക്കുല' ഇല്ലെന്നും പരിഹസിച്ചു. ഔദ്യോഗിക വാഹനമായ ഇന്നോവ ക്രിസ്റ്റ നാലു ലക്ഷത്തിലേറെ കിലോമീറ്റർ ഓടി, ദീർഘയാത്രകൾക്ക് യോജിക്കാതായതോടെയാണ് സുഹൃത്തിന്റെ കാർ ഉപയോഗിച്ചതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |