
തിരുവനന്തപുരം: പകർച്ച വ്യാധികൾ പടരുമ്പോഴും രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ട ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നിയമനം ഇഴയുന്നു. ഹെൽത്ത് സെന്ററുകളിലും ആശുപത്രികളിലുമുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതാണ് കാരണം .റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒന്നര വർഷം കഴിഞ്ഞിട്ടും കാൽ ഭാഗം നിയമനം പോലും നടന്നിട്ടില്ല. 1898 പേരുള്ള റാങ്ക് ലിസ്റ്റിൽ നിന്നും നടന്ന നിയമന ശുപാർശ 334 പേർക്ക് മാത്രം .
മുൻ സർക്കാർ സൃഷ്ടിച്ച 30 തസ്തികകൾക്ക് പുറമെ, ഇരുന്നൂറോളം ഒഴിവുകൾ വിവിധ ജില്ലകളിൽ നിലവിലുണ്ടെന്നാണ്
അറിവ്. ഇവ റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ഒന്നിലേക്ക് സ്ഥാനക്കയറ്റം നിലച്ചതും,സ്ഥലം മാറ്റം ഒഴിവാക്കാനായി ചിലരെല്ലാം സ്ഥാനക്കയറ്റം വേണ്ടെന്നു വച്ചതും റാങ്ക് ലിസ്റ്റിലുള്ളവർക്ക് തിരിച്ചടിയാണ്. ടെക്നിക്കൽ അസിസ്റ്റന്റ്, ഹെൽത്ത് സൂപ്പർവൈസർ തസ്തികകളിലും നിരവധി ഒഴിവുണ്ട്.
2024 ലെ വിവിധ മാസങ്ങളിലാണ് റാങ്ക് പട്ടികകൾ നിലവിൽ വന്നത്. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ നാലര മാസമായും, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ കഴിഞ്ഞ ഏപ്രിലിനു ശേഷവും നിയമനം നടന്നില്ല. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |