
തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കർ പ്രതിപക്ഷത്തിന് അധിക സമയം അനുവദിക്കുന്നുവെന്ന ആരോപണവുമായി റവന്യൂമന്ത്രി എ പി അനിൽകുമാർ. പകർച്ചപ്പനിയുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടീസിന് പിന്നാലെയുള്ള വാക്കൗട്ട് പ്രസംഗത്തിന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധികസമയം അനുവദിച്ചുവെന്നാണ് മന്ത്രിയുടെ പരാതി.
പ്രതിപക്ഷ നേതാവിന് 15 മിനിട്ടും രണ്ടാംകക്ഷിയുടെ നേതാവിന് ഏഴ് മിനിട്ടും നൽകിയെന്നാണ് എ പി അനിൽകുമാർ പരാതിപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷമായി പ്രതിപക്ഷ നേതാവിന് വാക്കൗട്ട് പ്രസംഗത്തിന് 10 മിനിട്ടാണ് അനുവദിക്കുന്നത്. എന്നാൽ ഇന്ന് 15 മിനിട്ട് നൽകിയതിനെതിരെയാണ് മന്ത്രി രംഗത്ത് വന്നത്. ഇത്തരം കീഴ്‌വഴക്കം അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹം സ്പീക്കറെ അറിയിച്ചത്.
അതേസമയം, പ്രതിപക്ഷ നേതാവ് 12 മിനിട്ടും കെ രാജൻ അഞ്ച് മിനിട്ടും മാത്രമാണ് പ്രസംഗിച്ചതെന്ന് സ്പീക്കർ പ്രതികരിച്ചു. ആരോപണം ഉയർന്ന സാഹചര്യത്തിൽ സമയക്രമം പരിശോധിക്കാമെന്നും ഷെഡ്യൂളിൽ പുതിയ തീരുമാനം ഉണ്ടാക്കാൻ തയ്യാറാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |