
ചങ്ങനാശേരി: ശബരിമല സ്വർണക്കൊള്ളക്കേസിലെ രണ്ടാം പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനുമായ പെരുന്ന തെക്കേടത്ത് മുരാരി ബാബു (54) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.
ദ്വാരപാലകശില്പ കേസിലും കട്ടിളപ്പാളി കേസിലും അറസ്റ്റിലായ മുരാരി ബാബു, 90 ദിവസം ജയിൽവാസം അനുഭവിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പിന്നീട് സ്വാഭാവിക ജാമ്യം ലഭിച്ചു.
പെട്ടെന്ന് ശരീരം മെലിഞ്ഞതിനെത്തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് മൂന്നുമാസം മുമ്പ് അർബുദം സ്ഥിരീകരിച്ചത്. 1994ൽ പൊലീസിൽ ജോലി ലഭിച്ച മുരാരി ബാബു, ആ ജോലി ഉപേക്ഷിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായത്. കോൺസ്റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. എന്നാൽ പരിശീലനം പൂർത്തിയാക്കിയില്ല.
1997ൽ ദേവസ്വം ബോർഡിൽ ജീവനക്കാരനായി. പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലാർക്കായി സ്ഥിരനിയമനം നൽകി. വൈക്കം, ഏറ്റുമാനൂർ, തിരുനക്കര എന്നിവിടങ്ങളിലെ ഉത്സവങ്ങൾക്ക് 'സ്‌പെഷ്യൽ ഓഫീസർ" തസ്തികയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് ഹരിപ്പാട് ഡെപ്യൂട്ടി കമ്മിഷണറായിരിക്കെയാണ് സ്വർണക്കൊള്ളക്കേസിൽ പ്രതിചേർക്കപ്പെട്ട് സസ്‌പെൻഷനിലാകുന്നത്. ഭാര്യ: അമ്പിളി (ക്ലാർക്ക് എൻ.എസ്.എസ്). മകൻ: ബദരീനാഥ്. സംസ്കാരം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |