
തൃശൂർ: ഓണത്തിന് അന്യനാട്ടിൽ നിന്ന് വീട്ടിലെത്തുത്ത മലയാളികൾക്ക് ബസ് യാത്രയിൽ തന്നെ പോക്കറ്റ് കീറും. ട്രെയിനിലാണെങ്കിൽ ടിക്കറ്റുമില്ല. വർഷങ്ങളായി ഇതാണ് അവസ്ഥ. എന്നിട്ടും ഈ പിടിച്ചുപറിക്കതിരെ നടപടിയില്ല.
ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിൽ നിന്ന് എ.സി ബസുകൾ ഇരട്ടിയിലുമേറെയായി ടിക്കറ്റ് നിരക്ക് ഉയർത്തി. ബംഗളൂരു- കൊച്ചി നിരക്ക് 1500 - 2500 രൂപയായിരുന്നത് 3500 - 5000വരെയാക്കി. നോൺ എ.സി ബസുകളും നിരക്ക് ഡബിളാക്കി.
ട്രെയിനുകളിൽ ഓണത്തിന് ഒരുമാസം മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചവർ പോലും വെയിറ്റിംഗ് ലിസ്റ്റിൽ 200ന് മുകളിലായി. എ.സിയിലും സെക്കൻഡ് എ.സിയിലും ടിക്കറ്റില്ല. സ്‌പെഷ്യൽ ട്രെയിനുകൾക്കാണെങ്കിൽ നിരക്ക് കൂടും. ഇവയിൽ തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾ സ്വന്തമാക്കാനും പരിശ്രമമേറെ വേണ്ടിവരും.
തീവെട്ടിക്കൊള്ളയുമായി
വിമാനക്കമ്പനികൾ
വിമാനം കയറാമെന്നുവച്ചാൽ അവിടെയും തീവെട്ടിക്കൊള്ളയാണ്. സാധാരണ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ടിക്കറ്റ് നിരക്ക് 5,000 - 8,000 രൂപയാണ്. ഇത് ഓണക്കാലത്ത് 30,000 രൂപയാക്കി. ഗൾഫ് മലയാളികളുടെ അവസ്ഥ ഇതിലും ഭീകരം. 15,000 - 25,000 രൂപയായിരുന്ന തിരുവനന്തപുരം - അബുദാബി ടിക്കറ്റിന് അടുത്തമാസം പകുതിവരെ 40,000 - 60,000 രൂപ കൊടുക്കണം. സൗദി, ദുബായ്, കുവൈറ്റ്, ഖത്തർ തുടങ്ങി മലയാളികൾ ഓണമുണ്ണാൻ നാട്ടിൽ വരാനിരിക്കുന്നിടത്തൊക്കെ നിരക്ക് ഇതേപടി ഉയർത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |