തിരുവനന്തപുരം: ശബരിമല നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ.മുരളീധരൻ. വിഷയത്തിൽ ദേവസ്വം സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ കണ്ടെത്തലുകൾ പുറത്തുവന്നതിനെ തുടർന്ന് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യങ്ങൾ അടക്കം പരിശോധിക്കാൻ ദേവസ്വം വിജിലൻസിന് നിർദ്ദേശം നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്ക് അന്വേഷണ ചുമതല നൽകിയിട്ടുണ്ടെന്നും അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ശബരിമലയിലേക്കുള്ള മിൽമ നെയ്യ് ക്രമക്കേട് ആരോപണം മിൽമ ചെയർമാൻ കെ എസ് മണി തള്ളി. മിൽമ ക്രമക്കേട് നടത്തിയിട്ടില്ലെന്നും, നിലവാരം കുറഞ്ഞ നെയ്യ് കൈമാറിയിട്ടില്ലെന്നുമാണ് പ്രതികരണം. മിൽമയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോർഡ് തീരുമാനം എടുത്തുവെന്ന വാർത്ത അടിസ്ഥാന രഹിതമെന്നും കെ എസ് മണി പറഞ്ഞു. ശബരിമലയിലേക്ക് നൽകിയ നെയ്യിൽ ഗുണനിലവാരത്തിൽ എന്തെങ്കിലും വ്യത്യാസം സംഭവിച്ചതായി ദേവസ്വം ബോർഡ് ഇത് വരെ അറിയിച്ചിട്ടില്ല. നെയ്യ് കൈമാറ്റത്തിന്റെ തുക മുഴുവനായും ദേവസ്വം ബോർഡ് ഇതിനകം നൽകിയിട്ടുണ്ടെന്ന് കെ.എസ്.മണി വ്യക്തമാക്കി. ദേവസ്വം വിജിലൻസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. എല്ലാ അന്വേഷണത്തോടും മിൽമ സഹകരിക്കുമെന്നും ആരുടെയെങ്കിലും ഭാഗത്തു വീഴ്ച്ച ഉണ്ടെന്ന് കണ്ടെത്തിയാൽ ഉറപ്പായും നിയമനടപടി എടുക്കുമെന്നും കെ എസ് മണി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |