
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം മത്സര പരീക്ഷകൾക്ക് പരിശീലനവും നൽകുന്ന പദ്ധതി നടപ്പാക്കാൻ സർക്കാർ. നീറ്റ്, ജെ.ഇ.ഇ, പി.എസ്.സി, ബാങ്കിംഗ്, യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകൾക്കായി വിദ്യാർത്ഥികളെ സജ്ജരാക്കുകയാണ് ലക്ഷ്യം.
പ്രൈമറി മുതൽ മത്സര പരീക്ഷകൾക്കുള്ള തയ്യാറെടുപ്പ് തുടങ്ങും. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ സ്‌പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബുവിനെ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ചുമതലപ്പെടുത്തി. ആദ്യ ഘട്ടത്തിൽ എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 25 അദ്ധ്യാപകർക്ക് വീതം എസ്.സി.ഇ.ആർ.ടി വഴി പരിശീലനം നൽകും. ഇവർ മറ്റദ്ധ്യാപകരെ പരിശീലിപ്പിക്കും. പുതിയ കാലഘട്ടത്തിലെ ജോലി സാധ്യതകൾ പരിചയപ്പെടുത്താൻ സ്‌കൂളുകളിൽ രക്ഷിതാക്കളുടെ യോഗം വിളിക്കും. വീടുകളിൽ നിന്ന് കുട്ടികൾക്കുണ്ടാകുന്ന അനാവശ്യസമ്മർദ്ദം ഒഴിവാക്കാനും ഇതിലൂടെ കഴിയും.
എൽ.പി, യു.പി തലങ്ങളിൽ ഒരേതരത്തിലുള്ള പാഠ്യ പദ്ധതിയാകും പരിശീലനത്തിന്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലങ്ങളിൽ വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള പരിശീലനം. ഇതിൽ ആദ്യ ഘട്ടം ഓഗസ്റ്റിൽ തുടങ്ങും.വിദ്യാർത്ഥികളുടെ മനസിൽ നിന്നും പരീക്ഷകളുടെ ഉത്കണ്ഠയും സമ്മർദ്ദവും ഒഴിവാക്കാനും
പരിശീലനം വഴിയൊരുക്കും. ഒന്നാം ക്ലാസ് മുതൽ കുട്ടികളെ തൊഴിൽ സ്വപ്നം കാണാൻ പഠിപ്പിക്കുമെന്ന് ഡോ.ഡി.സജിത് ബാബു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |