
മലപ്പുറം: മലപ്പുറത്ത് വയറിളക്കത്തെ തുടർന്ന് ചികിത്സയിലിക്കെ മരിച്ച സ്ത്രീക്ക് ഷിഗല്ല സ്ഥിരീകരിച്ചു. കീഴാറ്റൂർ സ്വദേശി സരോജിനിക്കാണ് (59) രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു ഇവരുടെ മരണം. കടുത്ത വയറിളക്കത്തെ തുടർന്ന് തിങ്കളാഴ്ചയാണ് ഇവരെ ആദ്യം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യ നില അതീവ ഗുരുതരമായതിനെ തുടർന്ന് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മ രണശേഷമുള്ള വിശദമായ പരിശോധനയിലാണ് ഇവർക്ക് ഷിഗല്ല ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് മാത്രം 18 പേർക്കാണ് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മൂന്നുകുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. തോന്നയ്ക്കൽ, പുത്തൻതോപ്പ്, ചാക്ക എന്നിവിടങ്ങളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. വയനാട്, കൊല്ലം, തിരുവനന്തപുരം, മലപ്പുറം എന്നീ ജില്ലകളിലാണ് ഇതുവരെ ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്തത്. ഷിഗല്ല റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളും നിരീക്ഷണവും ശക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |