
ശിവഗിരി: ശ്രീനാരായണഗുരുവിന്റെ ആശയങ്ങൾ പ്രദാനം ചെയ്ത ഊർജ്ജമാണ് ഇന്നും കേരളത്തിലെ എല്ലാ സാമൂഹിക മുന്നേറ്റങ്ങളുടെയും ശക്തിയെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.തപസിലൂടെ നേടിയ ആത്മബലവും അഗാധമായ അറിവും സമൂഹ നന്മയ്ക്കായി ഉപയോഗിച്ച ത്യാഗിവര്യനായിരുന്നു ഗുരുദേവനെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
ശിവഗിരിയിൽ ഗുരുദേവന്റെ 172-ാമത് തിരുജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായി കരുതുന്ന ആളാണ് യഥാർത്ഥ അദ്വൈതി എന്ന് ഗുരു വിശ്വസിച്ചു. . ഭ്രാന്താലയം എന്നു വിശേഷിപ്പിക്കപ്പെട്ട മദ്ധ്യകാല കേരളത്തെ ഇന്നത്തെ അവസ്ഥയിൽ ജീവിക്കാൻ കഴിയുന്ന ഇടമാക്കി മാറ്റിയ ചാലക ശക്തിയായിരുന്നു ഗുരുദേവൻ. ഇന്നും സാമുഹികനീതിക്കായുള്ള പരിശ്രമങ്ങളുടെ ഏറ്റവും വലിയ പ്രേരകശക്തിയും അദ്ദേഹമാണ്.
ശ്രീശങ്കരാചാര്യർ പ്രചരിപ്പിച്ച അദ്വൈതദർശനം തന്നെയായിരുന്നു ഗുരുദേവന്റെയും തത്വചിന്താസംഹിതയുടെ അടിസ്ഥാനം. പക്ഷെ ഭൗതികതയും ആദ്ധ്യാത്മികതയും പരസ്പര പുരകങ്ങളായാണ് ഗുരുദേവൻ അവതരിപ്പിച്ചത്.
സാമുഹിക നീതിയും സമത്വവും നേടിയെടുക്കാൻ സ്വീകരിച്ച മാർഗ്ഗം ഏറ്റുമുട്ടലിന്റേതോ, സംഘർഷത്തിന്റേതോ ആയിരുന്നില്ല. സമന്വയത്തിലുടെയും, സ്വാശ്രയത്തിലൂടെയുമാണ് സമത്വം കൈവരിക്കേണ്ടതെന്ന് പഠിപ്പിച്ചു. അഹിംസയാണ് ഉത്തമമായ മതം എന്ന് അരുളിച്ചെയ്തു.
ഗുരുവിന്റെ സ്വപ്നങ്ങൾ പൂർണ്ണമായും യാഥാർത്ഥ്യമാകുന്ന ഒരു ലോകമാവണം നമ്മുടെ ലക്ഷ്യമെന്നും തിരുവഞ്ചൂർ ഓർമ്മിപ്പിച്ചു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. അടൂർ പ്രകാശ് എം.പി, വി.ജോയി എം.എൽ.എ, വർക്കല നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ, തിരുജയന്തി ആഘോഷ കമ്മിറ്റി ചെയർമാൻ കെ.ജി.ബാബുരാജൻ, എസ്.എൻ.ഡി.പിയോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് ബി.ജയപ്രകാശ് കല്ലമ്പലം എന്നിവർ പ്രസംഗിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |