
രക്തക്കുഴലുകൾ വീണ്ടും അടയുന്നത് തടയും
തിരുവനന്തപുരം: സ്വദേശി സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചതും രക്തക്കുഴലുകൾ അടഞ്ഞുപോകുന്നത് തടയുന്നതുമായ 'ചിത്രകോർ' ഡ്രഗ് എല്യൂട്ടിംഗ് സ്റ്റെന്റുമായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി. ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഒഫ് കേരളയുടെ വാർഷിക സമ്മേളനത്തിൽ ശ്രീചിത്രയിൽ നിന്നുള്ള ടെക്‌നോളജി പ്രകാരം നിർമ്മാണം നടത്തുന്ന ഇൻവേസീവ് ടെക്‌നോളജീസ് 'ചിത്രകോർ' സോഫ്റ്റ് ലോഞ്ച് ചെയ്ത് വിപണിയിലിറക്കി. എവറോലിമസ് മരുന്ന് പൂശിയ കോബാൾട്ട് ക്രോമിയം സ്റ്റെന്റാണ് ചിത്രകോർ. സ്റ്റെന്റിൽ പൂശിയിരിക്കുന്ന എവറോലിമസ് എന്ന മരുന്നാണ് വീണ്ടും അടവ് ഉണ്ടാകുന്നത് തടയുന്നത്.
കോബാൾട്ട് ക്രോമിയം പ്ലാറ്റ്‌ഫോം രക്തക്കുഴലിലേക്ക് എളുപ്പത്തിൽ എത്തിക്കാനും ഉറപ്പിനും സഹായിക്കും. ഹൃദയത്തിലെ ധമനികൾ അടയുമ്പോൾ രക്തയോട്ടം സാധാരണമാക്കാൻ സ്റ്റെന്റിനുള്ളിൽ സ്ഥാപിക്കുന്ന അതിസൂക്ഷ്മ ട്യൂബാണ് ഇത്. ദേശീയ ഫാർമസ്യൂട്ടിക്കൽ വിലനിർണയ അതോറിറ്റി വില നിശ്ചയിക്കും. കേരളത്തിലെയും രാജ്യത്തുടനീളവുമുള്ള രോഗികൾക് ഗുണകരമാകും. മുതിർന്ന കാർഡിയോളജിസ്റ്റുകളും ഐ.സി.സി.കെ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |