
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ വൈരനാമവും, വിളക്കും, സ്വർണക്കട്ടികളും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മേധാവി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി. ക്ഷേത്രഭരണ സമിതിയുടെ വിശ്വാസ്യതയ്ക്കും സൽപ്പേരിനും കളങ്കമുണ്ടാക്കുന്ന വസ്തുതാവിരുദ്ധമായ റിപ്പോർട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാനും ഭരണസമിതി യോഗം തീരുമാനിച്ചു.
റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുമ്പ് യുക്തിസഹമായ അന്വേഷണം നടത്തിയിട്ടില്ല. ബന്ധപ്പെട്ട അധികാരികളെയോ, ഭരണസമിതിയെയോ അന്വേഷണ ഉദ്യോഗസ്ഥർ സമീപിച്ചിട്ടില്ല. പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ 'നഷ്ടപ്പെട്ടു' എന്ന് പരാമർശിച്ച വൈര നാമവും, വിളക്കും ശ്രീകോവിലിനുള്ളിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നുവെന്ന എക്സിക്യുട്ടീവ് ഓഫീസറുടെ റിപ്പോർട്ട് യോഗം ചർച്ച ചെയ്തു. ഇക്കാര്യം ഭരണസമിതി അംഗങ്ങൾ നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ടു.
ഭക്തജനങ്ങൾ സമർപ്പിച്ച സ്വർണനാണയങ്ങളും, സ്വർണ്ണക്കട്ടികളും ഉൾപ്പെടെയുളള വസ്‌തുക്കൾ സുരക്ഷിതമായി സംരക്ഷിച്ചുവരുന്നുവെന്നും എക്സിക്യുട്ടീവ് ഓഫീസർ യോഗത്തെ അറിയിച്ചു. പൊലീസ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്ന വ്യക്തികൾ യാതൊരുവിധ സുരക്ഷാ പരിശോധനകൾക്കും വിധേയമല്ലാതെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നുവെന്നും, പുറത്തേക്ക് പോകുന്നുവെന്നുമുള്ള വാദം തികച്ചും വസ്തുതാ വിരുദ്ധമാണെന്നും യോഗം വിലയിരുത്തി.
ഗണപതി അയ്യർ, രാജേഷ് കഴക്കൂട്ടം, ജിം അരുൺ,കോട്ടുകാൽ ഷൈജു,പദ്മേഷ് പരശുരാമൻ,വിമാനക്കമ്പനി ജീവനക്കാരനായ അശോക എന്നിവർ യാതൊരു പരിശോധനയും കൂടാതെ ക്ഷേത്രത്തിൽ കയറിയിറങ്ങുന്നതായാണ് പൊലീസ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്. ഇവർ കവടിയാർ കൊട്ടാരത്തിലെ സ്ഥിരം സന്ദർശകരും രാജകുടുംബാംഗമായ ആദിത്യവർമ്മയുടെ അടുപ്പക്കാരുമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം നഷ്ടമായെന്ന ഇന്റലിജൻസ് റിപ്പോർട്ടിൽ പരിശോധന നടത്തേണ്ടത് ക്ഷേത്രം ഭരണസമിതിയാണെന്ന് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു. പൊലീസ് അന്വേഷണം ഇതുവരെ നടത്തിയിട്ടില്ല. ഭരണസമിതി നിലപാട് അറിയിച്ചാൽ അന്വേഷണം നടത്താം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |