
ന്യൂഡൽഹി: തിരുവനന്തപുരം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിടുന്ന വിഴിഞ്ഞം-നാവായിക്കുളം ഒൗട്ടർ റിംഗ് റോഡിനുള്ള പാരിസ്ഥിതിക അനുമതി നൽകേണ്ട കേന്ദ്ര പരിസ്ഥിതി അപ്രൈസൽ കമ്മിറ്റിയുടെ (ഇ.എ.സി) നിർണായക യോഗം 15ന് ചേരും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ളതാണ് ഇ.എ.സി. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചാൽ മാത്രമേ ഇതിനായി ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്ക് നഷ്‌ടപരിഹാരത്തുക പൂർണമായി ലഭിക്കൂ.
ദേശീയപാതാ 66ൽ മണ്ണിടിഞ്ഞും മറ്റും അപകടങ്ങളുണ്ടായതിനെ തുടർന്ന് ഒൗട്ടർ റിംഗ് റോഡിന്റെ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) പുതുക്കി നൽകാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. വയഡക്‌ടുകളും തുരങ്കങ്ങളും നിർമ്മിച്ച് കുന്നിടിക്കൽ കുറച്ചുള്ള ഡി.പി.ആർ തയ്യാറാക്കിയ ശേഷമാണ് ഇ.എ.സിയുടെ പരിഗണനയ്‌ക്ക് എത്തിയത്. ജൂലായ് 15,16 തീയതികളിൽ ഇ.എ.സി യോഗം ചേർന്നപ്പോൾ സംസ്ഥാന സർക്കാരിനോട് ചില വിശദീകരണങ്ങൾ ചോദിച്ചിരുന്നു. സർക്കാർ നൽകിയ വിശദീകരണം 15ലെ യോഗത്തിൽ പരിശോധിക്കും.
പദ്ധതിക്കായി ഭൂമി വിട്ടു നൽകിയ 6500 കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരമായി സംസ്ഥാന സർക്കാർ 3251 കോടി അനുവദിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലിന്റെ 50 ശതമാനം ചെലവ് സംസ്ഥാനം വഹിക്കാമെന്ന ധാരണയിലാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |