
കൊച്ചി: പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിച്ച മഹദ് വ്യക്തിയായിരുന്നു പണ്ഡിറ്റ് കറുപ്പനെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. അഖില കേരള ധീവര സഭയുടെ ആഭിമുഖ്യത്തിൽ എറണാകുളം പണ്ഡിറ്റ് കറുപ്പൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച പണ്ഡിറ്റ് കെ.പി. കറുപ്പന്റെ 142-ാം ജന്മദിനാഘോഷവും, അദ്ദേഹം കൊച്ചി നിയമസഭയിൽ അംഗമായതിന്റെ നൂറാം വാർഷികവും, 1978ൽ 10 അവാന്തര വിഭാഗങ്ങളെ ധീവര എന്ന പൊതുനാമധേയത്തിൽ സർക്കാർ അംഗീകരിച്ചതിന്റെ ആഘോഷങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പണ്ഡിറ്റ് കറുപ്പന് സാധിച്ചെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. മണ്ണെണ്ണ സബ്‌സിഡി ഉൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങൾ സർക്കാർ തുടരുമെന്നും വിഴിഞ്ഞം പദ്ധതി മൂലം തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് അർഹമായ പുനഃരധിവാസം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ കാലം ലോക്‌സഭാംഗമായി പ്രവർത്തിച്ച കൊടിക്കുന്നിൽ സുരേഷ് എം.പിയെ ചടങ്ങിൽ ആദരിച്ചു.
ധീവരസഭ നൽകിയ നിവേദനം പഠിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ ഉറപ്പുനൽകി.
ധീവരസഭാ പ്രസിഡന്റ് എം.വി. വാരിജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി., എം.എൽ.എമാരായ രാജീവ് ചന്ദ്രശേഖർ, ടി.ജെ. വിനോദ്, മേയർ അഡ്വ. വി.കെ. മിനിമോൾ, ധീവര സഭ ജനറൽ സെക്രട്ടറി വി. ദിനകരൻ, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ. തമ്പി, പി.എം. സുഗതൻ, പി. ഗോവിന്ദൻ, സംസ്ഥാന ട്രഷറർ പി.വി. ജനാർദ്ദനൻ, എം. വത്സലൻ, എ.ആർ. ശിവജി, ശാന്തി മുരളി, സുലഭ പ്രതീപ്, അനിൽ ബി. കളത്തിൽ, സുനിൽ മടപ്പള്ളി, ഷാജു തലാശരി, ജെ. വിശ്വംഭരൻ, കെ.എം. മണി, എ. ദാമോദരൻ, കെ.വി. സാബു, പൂന്തുറ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |