
ചെന്നൈ: അന്തരിച്ച തമിഴ് സംവിധായകനും നടനുമായ കെ.ഭാഗ്യരാജിനെ അവസാനമായി ഒരു നോക്ക് കാണാനെത്തി നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്. ഭാഗ്യരാജിന്റെ വീട്ടിലെത്തിയ അദ്ദേഹം ഭൗതിക ശരീരത്തിൽ പുഷ്പമാലയണിയിച്ചു. തുടർന്ന് മകൻ ശന്തനുവിനെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു.മുഖ്യമന്ത്രിയെ കൈകൂപ്പി അഭിവാദ്യം ചെയ്യാൻ ഒരുങ്ങവെ ശന്തനു നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. . ഭാഗ്യരാജിന്റെ കുടുംബവുമായി വിജയ്ക്ക് അടുത്ത ബന്ധമാണുള്ളത്. ശന്തനുവിന്റെ വിവാഹത്തിന് താലിയെടുത്ത് നൽകിയത് വിജയ് ആയിരുന്നു.ഭാഗ്യരാജിൻ്റെ ഭാര്യ പൂർണ്ണിമയേയും വിജയ് ആശ്വസിപ്പിച്ചു.
ഭാഗ്യരാജിന്റെ വിയോഗത്തിൽ വൈകാരികമായ കുറിപ്പ് പങ്കു വച്ച് വിജയ് അനുശോചനമറിയിച്ചു..''തമിഴ് സിനിമയിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തിയ പ്രമുഖ സംവിധായകനും നടനും തിരക്കഥാകൃത്തും സംഭാഷണ രചയിതാവും സംഗീത സംവിധായകനുമായ ഭാഗ്യരാജിന്റെ വേർപാട് എന്നിൽ ഞെട്ടലും അഗാധമായ ദുഃഖവുമുണ്ടാക്കി. വ്യത്യസ്തമായ കഥാഖ്യാനം, നർമ്മ പ്രധാനമായ പ്രകടനങ്ങൾ, ഗ്രാമീണ ജീവിതത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ആഴമേറിയ വികാരങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന സിനിമകളിലൂടെ തമിഴ് ജനതയുടെ ഹൃദയത്തിൽ ശാശ്വതമായ ഇടം നേടാൻ ഭാഗ്യരാജിന് കഴിഞ്ഞിട്ടുണ്ട്. തമിഴ് ചലച്ചിത്ര ലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വില മതിക്കാനാവാത്തതാണ്. മാനവികതയെയും സാമൂഹിക മൂല്യങ്ങളെയും കുറിച്ച് സംസാരിക്കുന്നതോടൊപ്പം പ്രേക്ഷകരെ രസിപ്പിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ഓരോ സൃഷ്ടികളും കാലാതീതമാണ്'', വിജയ് കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |