
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം ചെയ്യാൻ സർക്കാരിന് അപേക്ഷ പുതുക്കി നൽകി അദാനി ഗ്രൂപ്പ്. സർക്കാർ അനുമതിയോടെ മാത്രം അന്തിമ കരാർ എന്നാണ് ഓഹരി കൈമാറ്റം സംബന്ധിച്ച് അദാനി ഗ്രൂപ്പിന്റെ പുതിയ നിലപാട്. മുൻകൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തിൽ അദാനി ഗ്രൂപ്പിനോട് മുഖ്യമന്ത്രി അതൃപ്തി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വിശദമായ അപേക്ഷ നൽകിയത്. ലോകത്തിലെ വലിയ ഷിപ്പിംഗ് കമ്പനിയായ സ്വിറ്റ്സർലൻഡിലെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി)യുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് അപേക്ഷയിൽ വ്യക്തമാക്കി. ഓഹരി കൈമാറ്റത്തിനുള്ള പ്രാഥമിക ധാരണയെ കുറിച്ചാണ് സെബിക്ക് നൽകിയ കത്തിൽ പരാമർശിക്കുന്നതെന്നും അദാനി ഗ്രൂപ്പ് വെളിപ്പെടുത്തി.
നിയമോപദേശം തേടും
എം.എസ്.സി കപ്പൽ കമ്പനിക്ക് അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 13000 കോടിയുടെ ഓഹരി വിൽക്കുന്നതിൽ സർക്കാർ നിയമോപദേശം തേടും. ഓഹരി കൈമാറ്റത്തിന് അനുമതി തേടി അദാനി സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇത് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള ഉന്നത സമിതി പരിശോധിക്കുകയാണ്. ഓഹരി കൈമാറ്റം നിയമപരമാണോയെന്നും സർക്കാരുമായുള്ള കരാർ ചട്ടങ്ങളുടെ ലംഘനമാണോയെന്നുമാവും നിയമോപദേശം തേടുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |