കണ്ണൂർ: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ സിപിഎം ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെ വ്യത്യസ്ത അഭിപ്രായവുമായി പാർട്ടി കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. കരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവാദത്തിലേക്ക് പോകരുതെന്നും അങ്ങനെ ചെയ്യുന്നത് കേരളത്തിന് ഗുണകരമാവില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആക്ഷേപം ഉന്നയിക്കുന്നവർതന്നെ വ്യക്തത വരുത്തണം. താൻ ഇത്തരത്തിൽ ആക്ഷേപങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും കരാർ വ്യവസ്ഥകൾ ലംഘിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'വിഴിഞ്ഞത്തിൽ വിവാദത്തിലേക്ക് പോകരുത്. അത് കേരളത്തിന് ഗുണകരമല്ല. വിവാദങ്ങളുണ്ടാക്കുക എന്ന പ്രവണതയാണ് കേരളത്തിൽ കണ്ടുവരുന്നത്. ഭരിക്കുന്ന മുന്നണിക്കും മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ഭരണത്തിലല്ല താൽപ്പര്യം. വിവാദമുണ്ടാക്കാനും ശണ്ഠയുണ്ടാക്കാനുമാണ് അതീവ താത്പര്യം. അതുകൊണ്ട് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ അതിന്റെ കരാർ വ്യവസ്ഥയനുസരിച്ച് വേഗത്തിൽ പൂർത്തീകരിക്കാനുള്ള താത്പര്യമാണ് സംസ്ഥാന സർക്കാർ കാണിക്കേണ്ടത്. കരാർ വ്യവസ്ഥയിൽ നിന്ന് വ്യതിചലിക്കാതെയും സംസ്ഥാന താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയത്തക്ക നിലയിൽ ഫലപ്രദമായ ഇടപെടലാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. തുറമുഖത്തിന്റെ പേരിൽ വിവാദത്തിലേക്ക് പോയി അതിന്റെ പ്രവർത്തനങ്ങളെ നിർജീവമാക്കുന്നത് കേരളത്തിന് ഗുണകരമല്ല. അതിനാൽ മന്ത്രിമാരൊക്കെ അക്കാര്യത്തിൽ നല്ലപോലെ ശ്രദ്ധപതിപ്പിക്കേണ്ടതാണ്'-ജയരാജൻ പറഞ്ഞു.
വിഷയത്തിൽ സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി കെ കെ രാഗേഷ് ഉൾപ്പെടെയുള്ളവർ ഉന്നയിച്ച അഴിമതി ആരോപണങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'ഏതെങ്കിലും ആളുകൾക്ക് അഴിമതി നടന്നുവെന്ന പ്രശ്നങ്ങളുണ്ടെങ്കിൽ അവരത് ഉന്നയിക്കട്ടെ. ആരോപണങ്ങൾ ബന്ധപ്പെട്ട മന്ത്രിമാർ, വിജിലൻസ് തുടങ്ങിയ സംവിധാനങ്ങൾ അന്വേഷിക്കട്ടെ. ഞാൻ ആരോപണം ഉന്നയിച്ചിട്ടില്ല. ആരാണോ ആക്ഷേപം ഉന്നയിച്ചത് അവരോട് ചോദിച്ച് കാര്യങ്ങൾ വ്യക്തമാക്കുന്നതാണ് നല്ലത്'- അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |