ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് നേരെ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസ് നടത്തിയ പരാമർങ്ങൾക്കെതിരെ വിമർശനവുമായി സംവിധായിക അഞ്ജലി മേനോൻ രംഗത്ത്. ഇത്തരം വികൃതമായ പ്രസ്താവനകളിൽ നിന്ന് അറപ്പോടെ മുഖം തിരിക്കാനാണ് ആദ്യം തോന്നുന്നത്. എന്നാലും ഇതിനെതിരെ ശബ്ദമുയർത്തേണ്ടതുണ്ടെന്ന് അഞ്ജലി മേനോൻ കുറിച്ചു.
തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ പ്രതിഷേധക്കാർക്ക് പിരിഞ്ഞുപോകാനായി മൂന്നുതവണ അവസരം നൽകുമായിരുന്നെന്നും, അത് അവർ അനുസരിച്ചില്ലെങ്കിൽ വെടിവച്ച് കൊല്ലുമായിരുന്നെന്നുമായിരുന്നു മോഹൻദാസിന്റെ വിവാദ പരാമർശം. സ്ത്രീകൾക്കെതിരെയും മോഹൻദാസ് വിവാദപരാമർശങ്ങൾ നടത്തിയിരുന്നു. ചില സ്ത്രീകൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നാണ് ഇയാൾ പരാമർശം നടത്തിയത്.
'ഇത് വിദ്വേഷപ്രസംഗത്തിന്റെ ഏറ്റവും നീചമായ രൂപമാണ്. ഇത് പറഞ്ഞയാൾ, അത് റെക്കോർഡ് ചെയ്തയാൾ, യൂട്യൂബിൽ പോസ്റ്റ് ചെയ്തയാൾ, അതിനെ ലൈക്ക് ചെയ്തവർ, അതുപോലെ അതിനെ പിന്തുണച്ചവർ ഇവർക്കെല്ലാം ഇതിന്റെ ഉത്തരവാദിത്തമുണ്ട്. ദയവായി ഇതിനെ അവഗണിക്കരുത്. ഇതിനെതിരെ ശബ്ദമുയർത്തുക. ഇതിനെ അപലപിക്കുക. ഇതിനെ വേരോടെ പിഴുതെറിയുക'- അഞ്ജലി മേനോൻ കുറിച്ചു.
അഞ്ജലി മേനോൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിന്റെ പൂർണരൂപം
'ഇത് കേൾക്കുമ്പോൾ ഉള്ളിൽ കടുത്ത അമർഷവും വെറുപ്പും നിറയുന്നു. ഇത്തരം വികൃതമായ പ്രസ്താവനകളിൽ നിന്ന് അറപ്പോടെ മുഖം തിരിക്കാനാണ് ആദ്യം തോന്നുന്നത്. എങ്കിലും, ഇതിനെതിരെ ശബ്ദമുയർത്തേണ്ടതുണ്ട്. ഇത് വിദ്വേഷപ്രസംഗത്തിന്റെ ഏറ്റവും നീചമായ രൂപമാണ്. ഇത് പറഞ്ഞയാൾ, അത് റെക്കോർഡ് ചെയ്തയാൾ, യൂട്യൂബിൽ പോസ്റ്റ് ചെയ്തയാൾ, അതിനെ ലൈക്ക് ചെയ്തവർ, അതപോലെ അതിനെ പിന്തുണച്ചവർ ഇവർക്കെല്ലാം ഇതിന്റെ ഉത്തരവാദിത്തമുണ്ട്. ഇത്തരമൊരു ഭാവി കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന 'മാനോസ്ഫിയർ' ചിന്താഗതിയാണിത്.
'സംസാരിക്കുന്ന വാക്കുകൾ ഒരാളുടെ അന്തർലീനമായ സ്വഭാവത്തെ വെളിപ്പെടുത്തുന്നു. അവ വ്യക്തിപരമായ സത്യസന്ധതയുടെയും ധാർമ്മികതയുടെയും കണ്ണാടിയായി വർത്തിക്കുന്നു. അവ മറഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളെ പ്രതിഫലിപ്പിക്കുകയും, പൊതുസമൂഹത്തിലെ വ്യക്തിത്വത്തെ നിർവചിക്കുകയും, ഭാവിയിലെ ഫലങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്നു.' അതിനാൽ, ദയവായി ഇതിനെ അവഗണിക്കരുത്. ഇതിനെതിരെ ശബ്ദമുയർത്തുക. ഇതിനെ അപലപിക്കുക. ഇതിനെ വേരോടെ പിഴുതെറിയുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |