
തിരുവനന്തപുരം: നിയമസഭയുടെ സുരക്ഷാവിഭാഗമായ വാച്ച് ആൻഡ് വാർഡിനെ കൂട്ടത്തോടെ മാറ്റിത്തുടങ്ങി. ഇടത് സർക്കാരിന്റെ കാലത്ത് സഭയിലെത്തിയ ചീഫ് മാർഷലിനെയടക്കം മാറ്റുകയാണ്. പൊലീസിൽ നിന്നാണ് വാച്ച് ആൻഡ് വാർഡിനെ നിയോഗിക്കുന്നത്. പൊലീസ് സംഘടനകളിലെ ഭരണപക്ഷ അനുകൂല നേതാക്കളുടെ ശുപാർശയിലാണ് വാച്ച് ആൻഡ് വാർഡിന്റെ മാറ്റം. ബോംബ് സ്ക്വാഡ് അടക്കം സാങ്കേതിക വിഭാഗങ്ങളിലുള്ളവരെ മാറ്റില്ല.
ഇന്നലെ എം.എൽ.എമാരുടെ സത്യപ്രതിജ്ഞയ്ക്ക് സഭ സമ്മേളിച്ചപ്പോൾ മിക്കയിടത്തും പുതിയ വാച്ച് ആൻഡ് വാർഡുമാരായിരുന്നു. യു.ഡി.എഫ് പ്രതിപക്ഷത്തായിരുന്നപ്പോൾ സഭയിലെ പ്രതിഷേധങ്ങൾക്കിടെ വാച്ച് ആൻഡ് വാർഡുമായി ഏറ്റുമുട്ടൽ പതിവായിരുന്നു. യു.ഡി.എഫ് അംഗങ്ങൾ ഉയർത്തിയ ബാനർ വാച്ച് ആൻഡ് വാർഡ് കീറിക്കളഞ്ഞിട്ടുമുണ്ട്. ചിലപ്പോഴൊക്കെ വാച്ച് ആൻഡ് വാർഡുമായി കൈയാങ്കളിയുമുണ്ടായി. ഒഴിവാക്കിയവരെ പൊലീസിലെ വിവിധ യൂണിറ്റുകളിൽ നിയോഗിച്ചു.
സായുധ പൊലീസ് സേനയിൽ നിന്നും എ.ആർ ക്യാമ്പുകളിൽ നിന്നും 3 വർഷം സർവീസ് പൂർത്തിയാക്കിയവരെയാണ് വാച്ച് ആൻഡ് വാർഡായി ഡെപ്യൂട്ടേഷനിൽ നിയോഗിക്കുക. നിയമസഭ വളപ്പിൽ സ്പീക്കർക്കും ഡെപ്യൂട്ടി സ്പീക്കർക്കും സുരക്ഷ നൽകുന്നതും ഇവരാണ്.
എസ്.പി /കമൻഡാൻഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും ചീഫ് മാർഷൽ. ചീഫ് മാർഷൽ ഉൾപ്പെടെ 100 പേരെയാണ് നിയോഗിക്കുക. നോട്ടംകൊണ്ടുപോലും എം.എൽ.എമാർക്ക് മുറിവേൽക്കരുതെന്നാണ് പരിശീലനവേളയിൽ ഇവരെ പഠിപ്പിക്കുന്നത്. കൈ പിന്നിൽ കെട്ടി നിൽക്കുകയാണു രീതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |