SignIn
Kerala Kaumudi Online
Monday, 21 September 2026 2.34 AM IST

''പ്രേമചന്ദ്രൻ എംപിയെ ചായകുടിക്കാൻ വിളിക്കാൻ എനിക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട് അപ്പോൾപ്പിന്നെ പ്രധാനമന്ത്രി ക്ഷണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ''

READ ENGLISH VERSION
modi-premachandran

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായസൽക്കാരത്തിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി പങ്കെടുത്തതിനെ ഇടതുപക്ഷ അനുകൂലികൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശിക്കുകയാണ്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. കാര്യങ്ങൾ പഠിച്ച് മാത്രം ഇജ്ജ്വലമായി സഭയിൽ അവതരിപ്പിക്കുന്ന മികച്ച പാർലിമെന്റേറിയൻ എന്ന് ഭരണപക്ഷം പോലും സമ്മതിക്കുന്ന പ്രേമചന്ദ്രൻ എം പി യെ ചായകുടിക്കാൻ വിളിക്കാൻ തനിക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്. അപ്പോൾപ്പിന്നെ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രേമചന്ദ്രനെ ചായ കുടിക്കാൻ ക്ഷണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂവെന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ അസഹിഷ്‌ണുതയുടെ ആൾരൂപങ്ങളെന്ന് സിപിഎം പ്രവർത്തകരെ പരിസഹിക്കാനും അദ്ദേഹം മറന്നില്ല.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-

''അസഹിഷ്ണുതയുടെ ആൾരൂപങ്ങൾ

പ്രധനമന്ത്രി വിരുന്നിനു വിളിച്ചാൽ പോകേണ്ടത് ഏതൊരു പൗരന്റെയും കടമയാണെന്ന് ഞാൻ കരുതുന്നു .കാര്യങ്ങൾ പഠിച്ച് മാത്രം ഇജ്ജ്വലമായി സഭയിൽ അവതരിപ്പിക്കുന്ന മികച്ച പാര്ലിമെന്ററിയൻ എന്ന് ഭരണപക്ഷം പോലും സമ്മതിക്കുന്ന പ്രേമചന്ദ്രൻ എം പി യെ ചായകുടിക്കാൻ വിളിക്കാൻ എനിക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട് .അപ്പോൾപ്പിന്നെ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രേമചന്ദ്രനെ ചായ കുടിക്കാൻ ക്ഷണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ ! അപ്പോഴേക്കും അസഹിഷ്ണതയുടെ ആൾരൂപങ്ങളായ പാർട്ടി അടിമകൾ പ്രേമചന്ദ്രനെ സംഘിയാക്കി. മോദി സർക്കാരിന്റെ വക്താവായ ഗവർണറെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഓണത്തിനും വിഷുവിനും ഇഫ്ത്താറിനും ക്രിസ്തുമസ്സിനുമൊക്കെ ചായക്ക് വിളിക്കുന്നതിൽ തെറ്റില്ല എന്നാണ് പാർട്ടി അടിമകൾ കരുതുന്നത്. എന്തിന് അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോൾ വീട്ടിലേക്ക് വിളിച്ച് ചായ കൊടുത്ത മുഖ്യമന്ത്രിയുടെ മര്യാദപോലും അണികൾക്കില്ലാതെപോയതാണ് കഷ്ടം. പ്രധാനമന്ത്രിയെ കണ്ടപ്പോൾ താണു വണങ്ങി കൈകൂട്ടിപ്പിടിച്ച ആളുടെ മര്യാദയാണ് നമുക്ക് മാതൃകയാവേണ്ടത് എന്നകാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നിട്ടും പ്രേമചന്ദ്രനെ സംഘിയാക്കുന്നതിൽ അടിമകളുടെ ഈ അത്യാവേശമാണ് എന്നെ അതിശയിപ്പിക്കുന്നത്. എന്നാൽ വിപ്ലവകാരിയും തൊ.വ.(തൊഴിലാളി വർഗ്ഗ )നേതാവുമായ എളമരം കരീം ബി എം എസ് ന്റെ കുങ്കുമം പുതച്ച വേദിയിൽ വലിഞ്ഞുകയറിയതിനെപ്പറ്റി ഒരു അടിമയ്ക്കും ഒന്നും മിണ്ടാനില്ല . മര്യാദയുടെ ഭാഷയും രാഷ്ട്രീയ വിയോജിപ്പും രണ്ടാണെന്ന് പാർട്ടി അണികൾ മനസ്സിലാക്കാത്തിടത്തോളം ഇവർ അസഹിഷ്ണതയുടെ ആൾരൂപങ്ങളായിത്തന്നെ തുടരും''.

പ്രേമചന്ദ്രനെ പിന്തുണച്ചുകൊണ്ട് കോൺഗ്രസ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വിരുന്നിന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പോയതിൽ തെറ്റില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. പിണറായി വിജയനും പോയിട്ടില്ലേ? പ്രധാനമന്ത്രിക്കു മുന്നിൽ ഓച്ഛാനിച്ച് നിന്നിട്ടില്ലേ? അതേക്കുറിച്ച് മാദ്ധ്യമങ്ങൾ എന്തെങ്കിലും ചോദ്യം ചോദിക്കുമോയെന്ന് കെ. സുധാകരൻ ചോദിച്ചു. സമരാഗ്നിയുടെ ഭാഗമായി കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. പിണറായിയെ രാഷ്ട്രീയമായി എതിർക്കുമ്പോഴും മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവും എം.എൽ.എമാരും പങ്കെടുക്കാറുണ്ട്. അതുപോലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കും ക്ഷണമുണ്ടായതെന്ന് വി.ഡി. സതീശൻ പറഞ്ഞു. മറ്റൊന്നും പറയാനില്ലാത്തതു കൊണ്ടാണ് സി.പി.എം ഇത് വിവാദമാക്കിയത്. വർഗീയ ധ്രുവീകരണമുണ്ടാക്കി വോട്ട് തട്ടാൻ ബി.ജെ.പി കളിക്കുന്ന അതേ കളിയാണ് സി.പി.എമ്മും കളിക്കുന്നത്. പ്രേമചന്ദ്രൻ ഇന്ത്യയിലെ ഏറ്റവും മികച്ച പാർലമെന്റേറിയനും ജനങ്ങൾ ഇഷ്ടപ്പെടുന്ന ജനപ്രതിനിധിയുമാണ്. അദ്ദേഹം പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചതിൽ എന്ത് വിവാദമാണുള്ളത്? പ്രധാനമന്ത്രിയെ സ്വീകരിക്കാനും യാത്ര അയയ്‌ക്കാനും പിണറായി വിജയൻ പോയതിലും ഒരു തെറ്റുമില്ല. പക്ഷേ, ആ നിൽപ് സഹിക്കാൻ പറ്റില്ലെന്നു മാത്രമേ തങ്ങൾ പറഞ്ഞിട്ടുള്ളൂവെന്നും സതീശൻ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NK PREMACHANDRAN, JOY MATHEW, PM MODI TEA PARTY, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA