SignIn
Kerala Kaumudi Online
Tuesday, 15 September 2026 9.52 AM IST

'കയ്യും കാലും പിടിച്ചതുകൊണ്ടാണ് അറസ്റ്റ് ചെയ്യാതിരുന്നത്, പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്'

arunima
അരുണിമ

ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിൽ യാത്ര ചെയ്യുന്നതിനിടെ താലിബാന്റെ പിടിയിലായതായി മലയാളി വ്ലോഗർ അരുണിമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചത് ഏറെ ചർച്ചയായിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താലിബാൻ തന്നെ അറസ്റ്റുചെയ്‌തെന്നും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് അരുണിമ കുറിപ്പ് പങ്കുവച്ചത്. അഫ്ഗാനിസ്ഥാനിലെ ബാംയാനിലാണ് നിലവിൽ അരുണിമ. ഇപ്പോഴിതാ താൻ നേരിട്ട അനുഭവങ്ങൾ വെളിപ്പെടുത്തി വീണ്ടും കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അരുണിമ.

കുറിപ്പിന്റെ പൂർണ രൂപം

കുറച്ചു മണിക്കൂറുകൾ ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ..

വൈകുന്നേരം ഒരു ലോറിയിൽ ലിഫ്റ്റ് അടിച്ച് ബമ്മിയാൻ എന്ന സ്ഥലത്തേക്ക് വന്നു. ഇവിടെയെത്തിയപ്പോഴേക്കും സമയം 7 മണി ആയിട്ടുണ്ടായി, ഇരുട്ടായിരുന്നു. വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾതന്നെ ഇവിടെയുള്ള ആളുകൾ എന്റെ അടുത്തേക്ക് ഓടിക്കൂടി. കാരണം രാത്രിയിൽ ഒരു സ്ത്രീ ഒറ്റയ്ക്ക് ഈ രാജ്യത്ത് പുറത്തു പോവില്ല. അങ്ങനെ എന്നോട് വിസയും പാസ്പോർട്ടും എല്ലാം ചോദിച്ചു. എന്നിട്ട് അതെല്ലാം കാണിച്ചു കൊടുത്തു.

എവിടെ താമസിക്കുന്നതെന്ന് ചോദിച്ചപ്പോൾ തീരുമാനിച്ചിട്ടില്ല, ഇപ്പോൾ എവിടെയെങ്കിലും ഒരു സേഫ് ആയ സ്ഥലം ഞാൻ കണ്ടുപിടിച്ച് താമസിക്കും എന്ന് പറഞ്ഞു. അവർ എന്റെ ഇഷ്ടത്തിന് ഒറ്റക്ക് എന്നെ വിടില്ല. അങ്ങനെ കുറച്ചുസമയം അവിടെ കാത്തുനിന്നു. ഇംഗ്ലീഷിൽ സംസാരിക്കുന്ന ഒരാൾ വന്നു. അയാൾ എന്നോട് കാറിൽ കയറാൻ പറഞ്ഞു.

കാറിൽ കയറി ഒരു ഹോട്ടലിലേക്കാണ് പോയത്. അവിടെ എത്തിയപ്പോൾ ഒരുപാട് പൈസയാണ് ഒരു രാത്രി താമസിക്കാൻ അവർ ചോദിക്കുന്നത്. അതിനാൽ ഞാൻ അവരോട് പറഞ്ഞു എന്റെ കയ്യിൽ ടെന്റ് ഉണ്ട്, ഇവിടെ എവിടെയെങ്കിലും എനിക്ക് കുറച്ച് സ്ഥലം തന്നാൽ മതിയെന്ന്.

ഇവിടെ തണുപ്പുള്ള സ്ഥലമാണ് ഇത്രയും ദിവസം അധികഠിനമായ ചൂടിലൂടെയാണ് ഞാൻ യാത്ര ചെയ്തിരുന്നത്. ഇവിടെ ടെന്റ് അടിക്കാൻ പറ്റില്ല, അടിക്കാനുള്ള വേറെ സ്ഥലം കാണിച്ചു തരാമെന്ന് പറഞ്ഞ് ആ വ്യക്തി എന്നെ വീണ്ടും കാറിൽ കയറ്റി വേറൊരു സ്ഥലത്തേക്ക് കൊണ്ടുവന്നു. ഇവിടെ എത്തിയപ്പോൾ എനിക്ക് ടെന്റ് അടിക്കാനുള്ള ഒരു സ്ഥലം കാണിച്ചു തന്നു. ടെന്റ് അടിക്കാൻ തുടങ്ങിയപ്പോൾ എന്നോട് പറഞ്ഞു നല്ല തണുപ്പ് ആയിരിക്കും രാത്രി കിടന്നുറങ്ങാൻ ബുദ്ധിമുട്ടാകും ഇവിടെ ഒരു ഒഴിവ് റൂം ഉണ്ട് അവിടെ കിടന്നോളൂ.

അങ്ങനെ ഞാൻ അവിടെ കിടക്കാൻ തീരുമാനിച്ചു. ചാർജ് ചെയ്യാനായി അവിടെയുള്ള ഹാളിൽ പോയപ്പോൾ പുറത്തുനിന്നും രണ്ട് ആൾക്കാർ വന്നു. എന്നോട് ആദ്യം എവിടെ നിന്നാണ് വരുന്നത് എന്നെല്ലാം ചോദിച്ചു. ഇതെല്ലാം ട്രാൻസിലേറ്റിൽ ആണ് ചോദിക്കുന്നത് ഗൂഗിൾ ട്രാൻസിലേറ്റ് ഫോണിലൂടെ. പിന്നീട് എന്നോട് പെർമിറ്റ് കാണിക്കാൻ പറഞ്ഞു.

ഞാനെന്റെ പാസ്പോർട്ടും വിസയും കാണിച്ചുകൊടുത്തു. ഈ രാജ്യത്തിന്റെ നിയമം അനുസരിച്ച് ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സാധിക്കില്ല. അത് ഈ രാജ്യത്തെ സ്ത്രീ ആണെങ്കിലും പുറത്തുനിന്ന സ്ത്രീയാണെങ്കിലും ഒരേപോലെ നിയമം. കഴിഞ്ഞദിവസം ജലാലാബാദ് എന്ന സ്ഥലത്തുനിന്ന് പെർമിറ്റ് എടുക്കാനായി ഞാൻ പോയതാണ്, അപ്പോൾ അവർ എനിക്ക് പെർമിറ്റ് തന്നില്ല. കാരണം ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പറ്റില്ല. ഞാൻ അവരോട് ഒരുപാട് ചോദിച്ചു പെർമിറ്റ് തരാനായി. അവർ പറഞ്ഞു ഒരു പുരുഷനില്ലാതെ തരാൻ പറ്റില്ല അല്ലെങ്കിൽ കൂടെ ഒരു ഗൈഡിനെ കൊണ്ടുപോകണം. എന്റെ യാത്രയിൽ അതിനും എനിക്ക് സാധിക്കില്ല. കൂടെ യാത്ര ചെയ്യാനും ആരുമില്ല.

എല്ലാ രാജ്യവും ഞാൻ ഒറ്റയ്ക്കാണ് യാത്ര ചെയ്യാറുള്ളത്. അങ്ങനെയാണ് ഇവിടെയും എത്തിയത്. എന്നാൽ ഈ രാജ്യത്തിന്റെ നിയമം വളരെ കർശനമാണ്. അവർ എന്നോട് തിരിച്ചു കാബൂളിലേക്ക് പോകാനാണ് ആവശ്യപ്പെട്ടത്. അങ്ങനെ രണ്ടു ദിവസം കാബൂളിൽ നിന്ന ശേഷം രാവിലെയാണ് യാത്ര തുടങ്ങിയത്. വരുന്ന വഴിയിൽ ഒരുപാട് ചെക്ക് പോസ്റ്റുകൾ ഉണ്ട്. അവിടെയെല്ലാം എന്നെ തടഞ്ഞു വച്ചിരുന്നു. അപ്പോൾ ഞാൻ അവരോട് കള്ളം പറഞ്ഞു. ജർമ്മനിയിൽ നിന്നും ഒരു സുഹൃത്ത് കൂടെയുണ്ട്, അദ്ദേഹം ഇപ്പോൾ വേറെ പ്രൊവൈൻസിൽ പോയിരിക്കുകയാണ്, കുറച്ചു മണിക്കൂറുകൾ കഴിയുമ്പോൾ എന്റെ അടുത്തേക്ക് വരുമെന്ന്.. അല്ലാതെ ഇവരെന്നെ യാത്ര ചെയ്യാൻ സമ്മതിക്കില്ല.

അങ്ങനെ ഇവിടെ അവരുമായി ട്രാൻസ്ലേറ്റിൽ സംസാരിക്കുകയായിരുന്നു. ഇവിടെ എനിക്ക് കള്ളം പറയാൻ സാധിക്കില്ല, കാരണം ഞാൻ രാത്രിയിൽ ഒറ്റയ്ക്കാണല്ലോ... എന്റെ വിസ കണ്ടപ്പോൾ അവർക്ക് മനസ്സിലായി ഞാൻ കഴിഞ്ഞ മാസം 27ന് ഈ രാജ്യത്ത് കയറിയതാണ്... ഇത്രയും ദിവസവും ഞാൻ ഒറ്റയ്ക്കാണ് യാത്ര ചെയ്തത്... അവരുടെ നിയമപ്രകാരം ഞാൻ നിയമലംഘനമാണ് നടത്തിയത്.. അതിനായി എന്നെ അറസ്റ്റ് ചെയ്യാൻ പോവുകയാണ് ഇപ്പോൾ എന്ന് പറഞ്ഞു... ഈ രാജ്യത്ത് ഓരോ താലിബാനും പൊലീസുകാരെ പോലെയാണ്.. അവർക്ക് ഇഷ്ടമുള്ളത് ചെയ്യാം..

ഞാന് ഇത് എത്രയും വേഗം എന്റെ ബോയ്ഫ്രണ്ടിനെ അറിയിച്ചു... എന്റെ കൈകാലുകൾ വിറച്ചു തുടങ്ങി.. എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു... അതേസമയം ഞാൻ ഗൂഗിൾ ട്രാൻസിലേറ്റ് ഫോൺ ഉപയോഗിച്ച് അവരോട് സംസാരിക്കുന്നു... എന്നെ ഡിപോർട്ട് ചെയ്തോളാൻ പറഞ്ഞു... അവർ പറഞ്ഞു ഞാൻ നിയമലംഘനം നടത്തി.. അതുകൊണ്ട് അവർ അറസ്റ്റ് ചെയ്യും എന്നു പറഞ്ഞു... ഞാൻ ചെയ്ത കുറ്റം എന്തെന്ന് വെച്ചാൽ ഒറ്റയ്ക്ക് ഒരു സ്ത്രീക്ക് യാത്ര ചെയ്യാൻ പറ്റാത്ത രാജ്യത്ത് അത് അനുസരിക്കാതെ ഒറ്റയ്ക്ക് യാത്ര ചെയ്തു....

ഓരോ പ്രൊവിൻസിലേക്കും പെർമിറ്റ് എടുക്കണം, ആ പെർമിറ്റ് എടുത്തില്ല കാരണം ഒറ്റയ്ക്ക് ഒരു സ്ത്രീയ്ക്ക് ഇവർ ലഭിക്കില്ല... എന്നെ ഇവിടെ കൊണ്ടുവന്നു ആക്കിയ വ്യക്തി തിരികെ പോയിരുന്നു...എന്റെ നമ്പർ വാങ്ങിയിട്ടുണ്ടായിരുന്നു... അദ്ദേഹത്തെ ഞാൻ പെട്ടെന്ന് വിവരം അറിയിച്ചു. അയാൾ പറഞ്ഞു കുറച്ച് അകലെയാണ് പെട്ടെന്ന് തന്നെ വരാം എന്നു പറഞ്ഞു... അങ്ങനെ ആ വ്യക്തി അവരോട് സംസാരിച്ചു, ഞാനിപ്പോൾ വരാം അതുവരെ ഒന്ന് വെയിറ്റ് ചെയ്യാൻ പറഞ്ഞു... അദ്ദേഹം വരുന്നതുവരെ എന്റെ ഹൃദയമിടിപ്പ് കൂടി. ഞാൻ ആകെ സ്തംഭിച്ചിരിക്കുകയായിരുന്നു. ഇവർ ഞാൻ എന്തു പറഞ്ഞാലും തിരിച്ച് എന്നോട് ഞാൻ നിയമലംഘിച്ചു എന്നുതന്നെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു...

കുറച്ചുസമയങ്ങൾക്കുള്ളിൽ അദ്ദേഹം വന്നു. അങ്ങനെ ഞാൻ കാര്യങ്ങൾ സംസാരിച്ചു..ആ വ്യക്തിക്ക് ഇംഗ്ലീഷ് അറിയാം... ഞാൻ അയാളുടെ കാലുപിടിച്ചു പറഞ്ഞു എന്റെ അവസ്ഥ ഒന്നു മനസിലാക്കണമെന്ന്.. അങ്ങനെ അദ്ദേഹം എനിക്കുവേണ്ടി ഇവരോട് സംസാരിച്ചു.. അവർ അതിനു വഴങ്ങിയില്ല... ഇപ്പോൾ തന്നെ പെർമിറ്റ് എടുക്കണം, അതിനായി ഒരു ഗൈഡിനെ കൂടെ വയ്ക്കണം. ഇവിടത്തെ 10000 പൈസയും പറഞ്ഞു. പെർമിറ്റ് എടുക്കാൻ ഒരു പൈസ ഗൈഡിനായി വേറെ പൈസയും ഞാൻ കൊടുക്കണം. ഞാൻ പറഞ്ഞു ഈ രാജ്യത്ത് നിന്നും എക്സിറ്റ് ചെയ്ത് ഉസ്ബകിസ്താനിലേക്ക് പോവുകയാണ് ഞാൻ... ഇത്രയും ദിവസം നിയമം ലംഘിച്ച് താമസിച്ചതിനാൽ പൈസ അടയ്ക്കണം. എന്നാലേ എങ്ങോട്ടും പോകാൻ സാധിക്കുകയുള്ളൂ എന്ന് പറഞ്ഞു. അങ്ങനെ ഞാൻ അവരുമായി സംസാരിച്ചു ഒത്തുതീർപ്പാക്കി...

എന്നോട് പെർമിറ്റ് ഇല്ലാതെ തന്നെ അടുത്ത രാജ്യത്തേക്ക് പൊയ്ക്കോളാൻ പറഞ്ഞു... ഇവരുടെ തീരുമാനങ്ങളാണ് ഇവരുടെ നിയമം... പൊലീസ് ജയിലോ ഒന്നുമല്ല.... ഇവിടത്തെ താലിബാൻ അത് ഓരോ മനുഷ്യരും താലിബാനാണ്... എന്നുവച്ചാൽ എല്ലാരും താലിബാൻ ആണെന്നല്ല.. ഒരുപാട് ആളുകൾ ഉണ്ട് അവരാണ് തീരുമാനിക്കുന്നത്. ഞാൻ അയാളുടെ കയ്യും കാലും പിടിച്ചാണ് എന്നെ അറസ്റ്റ് ചെയ്യാതിരുന്നത്... കുറച്ചു മണിക്കൂറുകൾ ഞാൻ തീ തിന്നു. എനിക്ക് എന്തു ചെയ്യണം എന്ന് അറിയാതെ ടെൻഷൻ അടിച്ചു മരിക്കാറായി.... എനിക്ക് എന്തോ സംഭവിക്കാൻ പോവുകയാണെന്ന് എനിക്ക് തോന്നി...

അതുകൊണ്ടാണ് എന്നെ രക്ഷിക്കാൻ ആരെങ്കിലും വരുമെന്ന് ഓർത്ത് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടത്...ഒരു പെണ്ണായതുകൊണ്ട് മാത്രമാണ് എനിക്ക് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്... എന്റെ ഒരുപാട് ആൺ സുഹൃത്തുക്കൾ ഈ രാജ്യത്ത് യാത്ര ചെയ്തു പോയിട്ടുണ്ട്... അവർക്ക് ആർക്കും ഒരു കുഴപ്പവും ഉണ്ടായിട്ടില്ല, പെൺ സുഹൃത്തുക്കളും യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ അവരെല്ലാം ഒരു ഗൈഡിനെ വച്ചാണ് യാത്ര ചെയ്തിരുന്നത്, അല്ലെങ്കിൽ ഒരു പുരുഷന്റെ ഒപ്പം...

നാളെ ഇവിടെ നിന്നും ഉസ്ബകിസ്ഥാൻ ബോർഡറിലേക്ക് പോവുകയാണ്..ഏകദേശം 500 കിലോമീറ്റർ ഉണ്ട് ഇനിയും ഇടയ്ക്കുവെച്ച് ചെക്ക് പോസ്റ്റുകൾ ഉണ്ടാകും. എന്നെ ചെക്ക് ചെയ്യുമ്പോൾ അവിടെ കള്ളം പറഞ്ഞ് രക്ഷപ്പെടേണ്ടി വരും...ബോർഡർ എത്തുന്ന വരെ ശ്വാസം അടക്കിപ്പിടിച്ച് ആയിരിക്കും ഞാൻ യാത്ര ചെയ്യുന്നത്... മണിക്കൂറുകളോളം ഞാൻ ഇല്ലാതെയായി... ഞാനിപ്പോൾ ഫോൺ നോക്കിയപ്പോൾ ഒരുപാട് കോളും മെസ്സേജ് എല്ലാം കണ്ടു, എനിക്ക് തീരെ വയ്യാതിരിക്കുകയാണ്...ടെൻഷൻ അടിച്ചു പാനിക് ആയതുകൊണ്ട് ഇപ്പോഴും ശരീരമാകെ വിറയൽ പോലെയാണ്... മാറിയിട്ടില്ല... അതുകൊണ്ട് ആർക്കും റിപ്ലൈ തരാൻ സാധിക്കുന്നില്ല. എല്ലാവർക്കും നന്ദി, സ്നേഹം മാത്രം. എന്റെ യാത്രകൾ തുടരും.

English Summary

A social media post by Malayali vlogger Arunima, stating that she had been detained by the Taliban while traveling in Afghanistan, had sparked widespread discussion. She shared the update via an Instagram story, revealing that the Taliban had detained her and asking for help to contact the Indian Embassy. Arunima is currently in Bamiyan, Afghanistan. Now, she has shared another post detailing the experiences.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARUNIMA, BACKPACKER ARUNIMA, BACKPACKER ARUNIMA ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA