കൊച്ചി: അമ്മയിലെ പ്രശ്‌നങ്ങളിൽ തനിക്കൊപ്പം നിന്ന നടന്മാരായ മോഹൻലാലിനും മമ്മൂട്ടിക്കും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോൻ. പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കരുതെന്നും നിലപാടിൽ ഉറച്ചുനിൽക്കണമെന്നും പോരാടണമെന്നും നടന്മാർ പറഞ്ഞതായും ശ്വേത വെളിപ്പെടുത്തി. സാമൂഹിക മാദ്ധ്യമക്കുറിപ്പിലൂടെയാണ് നടി നന്ദി പറഞ്ഞത്.
'നിങ്ങൾക്ക് വാക്കുകൾ കൊണ്ട് എന്നെ വെടിവയ്ക്കാം. എന്നാൽ വായു പോലെ ഞാൻ ഉയരും - മായ ആഞ്ചലോ. എന്നോടൊപ്പം നിന്നതിന് മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി പറയുന്നു. രാജിവയ്ക്കരുതെന്നും എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും പോരാടണമെന്നും അവർ പറഞ്ഞു. എനിക്കൊപ്പം നിന്ന, ഈ പോരാട്ടം പൊരുതേണ്ടതാണെന്ന് വിശ്വസിക്കുന്ന അമ്മയിലെ എല്ലാ അംഗങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു'- എന്നുപറഞ്ഞുകൊണ്ടാണ് ശ്വേതാ മേനോൻ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
സത്യമേവ ജയതേ
അമ്മയിലെ ചില തർക്കങ്ങൾ മുതലെടുത്ത് അമ്മയെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. രാജിവയ്ക്കരുതെന്നും എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും പോരാടണമെന്നും എന്നോട് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും, ഈ പോരാട്ടത്തിൽ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ അമ്മ മെമ്പർമാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
എൻബി - ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല അമ്മ എങ്ങനെ ഫംഗ്‌ഷൻ ചെയ്യണം എന്ന് തീരുമാനിക്കേണ്ടത്. അമ്മയുടെ ഭൂരിപക്ഷം മെമ്പേഴ്സാണ് അത് തീരുമാനിക്കേണ്ടത്. ശരിക്കും അമ്മയുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്ഷനിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിളക്കിയോ അല്ല.
ശ്വേതാ മേനോൻ
അമ്മ പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |