
തൃശൂർ: 2017 - 2022 കാലയളവിൽ സംസ്ഥാനത്തെ വെള്ളക്കെട്ടിലും പുഴയിലും കുളത്തിലുമായി 10,451പേരുടെ ജീവനാണ് പൊലിഞ്ഞിട്ടുള്ളത്. വന്യമൃഗ ആക്രമണങ്ങളിൽ മരിക്കുന്നവർക്ക് 10ലക്ഷം രൂപ വരെ ധനസഹായം നൽകുമ്പോൾ, വെള്ളത്തിൽ വീണുള്ള മരണങ്ങൾക്ക് സഹായം ലഭിക്കുന്നില്ല. ഉത്തർപ്രദേശ്, മേഘാലയ, ഒഡിഷ സംസ്ഥാനങ്ങൾ മുങ്ങിമരണങ്ങളെ സംസ്ഥാന ദുരന്തങ്ങളുടെ ഷെഡ്യൂളിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുന്നുണ്ട്. ഇവ ചൂണ്ടികാട്ടി 2025 ഒക്ടോബറിൽ രാജു വാഴക്കാല നൽകിയ ഹർജിയിൽ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. മുങ്ങിമരണങ്ങൾ ദുരന്തപട്ടികയിൽ ഉൾപ്പെടുത്തി ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം. വിഷയത്തിൽ റവന്യൂ വകുപ്പ് റിപ്പോർട്ട് നൽകാത്തതിനെ കമ്മിഷൻ വിമർശിക്കുകയും ചെയ്തു. ഇതിനായി പ്രത്യേക നിയമനിർമ്മാണം ആവശ്യമില്ലെന്നും ദുരന്തനിവാരണ നിയമത്തിന്റെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാൽ മതിയെന്നും കമ്മിഷൻ നിരീക്ഷിച്ചു. ഹർജിക്കാരൻ തന്റെ പരാതിയും വിവരവകാശ രേഖകളും ഉൾപ്പെടുത്തിയ നിവേദനം റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കണം. മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങൾ പരിശോധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ബോദ്ധ്യം വരുത്തണമെന്നും ഹർജിക്കാരന്റെ അഭിപ്രായം കേൾക്കാൻ അവസരം നൽകണമെന്നുമാണ് കമ്മിഷന്റെ നിർദ്ദേശം. കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റേതാണ് ഉത്തരവ്.
വർഷം 1,500-2,000 മരണങ്ങൾ
2017ലെ വിവരാവകാശ രേഖകൾ പ്രകാരം സംസ്ഥാനത്ത് ഓരോ വർഷവും 1500 മുതൽ 2000 പേർ മുങ്ങിമരിക്കുന്നു. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് തൃശൂർ ജില്ലയിലാണ്; 1173 പേർ. എറണാകുളത്ത് - 1109, കൊല്ലം -1023 എന്നിങ്ങനെയാണ് കണക്കുകൾ.
നിർദ്ദേശങ്ങൾ
മുങ്ങി മരണങ്ങൾ വിശദമായ കൂടിയാലോചനകൾക്ക് ശേഷം വിജ്ഞാപനം വഴി ദുരന്തനിവാരണ നിയമത്തിന്റെ ഷെഡ്യൂളിൽ ഉൾപ്പെടുത്തണം
അർഹരായവർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി കാലതാമസമില്ലാതെ തീരുമാനമെടുക്കണം
നിവേദനം ലഭിച്ച് മൂന്ന് മാസത്തിനകം മേൽനടപടികൾ പൂർത്തിയാക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |