SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

വസ്ത്രങ്ങളിൽ പച്ചില ഫാഷൻ, സൗമ്യയുടെ സംരംഭം ഹിറ്റ്

saree

കൊച്ചി: പച്ചിലകളുടെ നിറവും ആകൃതിയും അതേപടി സാരിയിൽ. അലക്കിയാൽ മങ്ങില്ല. നിറം പടരില്ല. 'ഇക്കോ പ്രിന്റിംഗ്' രീതിയിൽ വിജയം നേടി ഇടുക്കി പാഞ്ചാലിമേട് സ്വദേശി സൗമ്യ തോമസ്. ഗൾഫിലെ ചിത്രകലാദ്ധ്യാപിക ജോലി ഉപേക്ഷിച്ച് 'ഇലപ്പച്ച' വസ്ത്ര നിർമ്മാണത്തിനിറങ്ങി. രണ്ടു വർഷം കൊണ്ട് നല്ല ലാഭം നേടുന്ന സംരംഭകയായി ഈ 36കാരി.

തേക്ക്, കാറ്റാടി, ആവണക്ക് തുടങ്ങിയവയുടെ ഇലകളും പൂക്കളും വച്ച് വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നു. പുറത്തു നിന്നെത്തിക്കുന്ന മേപ്പിൾ ഇലയും ഉപയോഗിക്കുന്നുണ്ട്. പട്ട്, പരുത്തി, ലിനൻ തുണികളാണ് ഇതിന് ഏറ്റവും അനുയോജ്യം. എങ്കിലേ ഇലകളുടെ നീരിറങ്ങി നിറം കൃത്യമായി പിടിക്കൂ.

200 മീറ്റർ തുണിത്തരങ്ങളിൽ വരെ പ്രിന്റിംഗ് നടത്തിയ ദിവസങ്ങളുണ്ട്. തുണികളിൽ ഡിസൈൻ തയ്യാറാക്കി തയ്ച്ച് എടുക്കും. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഓർഡറെടുക്കുന്നത്. ഷോറൂമുകൾക്കും നൽകും. നെല്ലിമലയിൽ തോമസിന്റെയും ത്രേസ്യാമ്മയുടെയും മകളാണ് സൗമ്യ. മൂന്ന് പേർ സഹായത്തിനുണ്ട്.

നീരാവിയും വെയിലും

തുണികൾ കഴുകി രാസാംശം നീക്കി ഉണക്കും. തുടർന്ന് ഇലകൾ നിരത്തി പ്ലാസ്റ്റിക് ഷീറ്റിട്ട് ചുരുട്ടും. ഇല സഹിതം റോൾ ചെയ്ത തുണി പാത്രത്തിലിട്ട് മൂന്നു മണിക്കൂർ ആവി കയറ്റും. തണുപ്പിച്ച് ഇലകൾ അടർത്തിമാറ്റി വെയിലത്തിടും. വീണ്ടും കഴുകി ഉണക്കും. ഇതിന് 24 മണിക്കൂറെടുക്കും. സീസൺ അനുസരിച്ച് പർപ്പിൾ, മഞ്ഞ, പച്ച നിറങ്ങൾ നൽകുന്ന തേക്കിലയാണ് സൗമ്യയ്‌ക്ക് പ്രിയം.

50,000 രൂപ വരെ

ഇലകൾ ഉപയോഗിച്ച് ഡിസൈൻ ചെയ്യുന്ന 599 രൂപയുടെ ചെറിയ ഷാളുകൾ മുതൽ അമ്പതിനായിരത്തിന്റെ പട്ടുസാരി വരെയുണ്ട്. ഷർട്ടുകൾക്ക് 2500- 3750 രൂപവരെ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FASHION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA