
കൊച്ചി: മത്സ്യങ്ങളും ചെമ്മീനുകളും ഉൾപ്പെടെ ജലജീവികളെ ജലമില്ലാതെ ജീവനോടെ കൊണ്ടുപോകാൻ കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്‌റ്റ്) വികസിപ്പിച്ച സാങ്കേതികവിദ്യയ്ക്ക് ഇന്ത്യൻ പേറ്റന്റ്.
''ജലജീവികളെ ജലരഹിതമായി ജീവനോടെ കൊണ്ടുപോകുന്നതിനുള്ള സംവിധാനവും അനുബന്ധ രീതിയും' എന്ന പേരിലുള്ളതാണ് സാങ്കേതികവിദ്യ. കുറഞ്ഞ ചെലവിലും വൈദ്യുതിയിലും ജലജീവികളെ ജീവനോടെ കൊണ്ടുപോകാവുന്ന സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ സംവിധാനമാണിതെന്ന് സിഫ്‌റ്റ് അറിയിച്ചു. നിയന്ത്രിതമായ ഉയർന്ന മർദ്ദവും താഴ്ന്ന താപനിലയും ഉപയോഗിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. ജലജീവികളെ സൂക്ഷിക്കാൻ ഇൻസുലേറ്റഡ് കണ്ടെയ്‌നറും അനുബന്ധ ഉപകരണങ്ങളുമുണ്ട്.
ഓക്‌സിജൻ, ഈർപ്പം, താപനില തുടങ്ങിയവ തുടർച്ചയായി നിരീക്ഷിക്കാം. തത്സമയ വിവരങ്ങൾ വിലയിരുത്തി മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം മാനുവൽ, ഓട്ടോമാറ്റിക് എന്നീ രീതികളിലും പ്രവർത്തിപ്പിക്കാം. വിവിധ ജലജീവികളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിൽ 95 ശതമാനത്തോളം അതിജീവനനിരക്ക് രേഖപ്പെടുത്തി.
ശാസ്ത്രജ്ഞരായ ഡോ. പാർവതി.യു, ഡോ.ബി. മധുസൂദന റാവു, ഡോ.മുരളി.എസ്, ഡോ.ബിൻസി പി.കെ, ഡോ. സതീഷ് കുമാർ.കെ, വിഷ്ണു ആർ.നായർ, ജിതിൻ ജോയ് ടി. എന്നിവരാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്.
മത്സ്യക്കൃഷി, ചെമ്മീൻകൃഷി, അലങ്കാരമത്സ്യം ഉൾപ്പെടെയുള്ള മേഖലകളിൽ ഭാവിയിൽ ഇത് പ്രയോജനപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.
സിഫ്‌റ്റ് ഗവേഷകസംഘം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |