
തിരുവനന്തപുരം: പട്ടികജാതി വനിതകളൾക്ക് സാമ്പത്തിക സ്വയംപര്യാപ്തതയും തൊഴിലും ഉറപ്പുവരുത്തുന്നതിന് 'ദാക്ഷായണി" സ്വയംതൊഴിൽ സഹായ പദ്ധതി വരുന്നു. ഇന്ത്യൻ ഭരണഘടനാനിർമ്മാണസഭയിലെ ഏക ദളിത് വനിതയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന ദാക്ഷായണി വേലായുധന്റെ പേരാണ് പദ്ധതിക്ക് നൽകിയിരിക്കുന്നത്. ഉദ്ഘാടനം അടുത്ത മാസം ആദ്യവാരം പാലക്കാട് അഗളിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും സാമ്പത്തിക സഹായം നൽകും. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി തൊട്ടടുത്തുള്ള പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം.
പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന അഞ്ച് വനിതകളെങ്കിലും അടങ്ങുന്ന കൂട്ടായ്മകൾക്കാണ് ആനുകൂല്യം ലഭിക്കുക. ജില്ലാ രജിസ്ട്രാർ ഓഫീസ്, കുടുംബശ്രീ, അല്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വയം സഹായ സംഘങ്ങൾക്ക് അപേക്ഷിക്കാം.
ധനസഹായം, സബ്സിഡി
പരമാവധി 15 ലക്ഷം രൂപ വരെ മുതൽമുടക്കുള്ള പദ്ധതികളാണ് ദാക്ഷായണി പദ്ധതിയിൽ പരിഗണിക്കുന്നത്. പദ്ധതി ചെലവിന്റെ 75 ശതമാനം തുക (പരമാവധി 10 ലക്ഷം രൂപ) വകുപ്പ് ധനസഹായമായി നൽകും. തുക ബാങ്ക് അക്കൗണ്ട് വഴി രണ്ട് ഗഡുക്കളായാണ് അനുവദിക്കുന്നത്.
അപേക്ഷാ രീതി
പദ്ധതി നടത്തിപ്പിനും അർഹരായവരെ തിരഞ്ഞെടുക്കുന്നതിനുമായി ജില്ലാതലത്തിൽ പ്രത്യേക സമിതികൾ പ്രവർത്തിക്കും. ജില്ലാ ഓഫീസർ മുഖേന സമർപ്പിക്കുന്ന അപേക്ഷകളും പ്രോജക്ട് നിർദ്ദേശങ്ങളും ജില്ലാതല സമിതി പരിശോധിച്ച് ധനസഹായം അനുവദിക്കും. സംരംഭങ്ങളുടെ പുരോഗതി സമിതി നേരിട്ട് വിലയിരുത്തുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |