
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്കിടെ സോളാർ വൈദ്യുതി ശേഖരിക്കുന്നതിന് കായംകുളത്ത് എൻ.ടി.പി.സി സ്ഥാപിക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് (ബെസ്) പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 500 മെഗാവാട്ട് വൈദ്യുതി നാല് മണിക്കൂർ ശേഖരിച്ച് വിതരണം ചെയ്യാനാകുന്ന സംവിധാനമാണിത് ( 500 മെഗാവാട്ട് X 4 മണിക്കൂർ=2000 MWh).
കായംകുളം താപനിലയത്തോടനുബന്ധിച്ച് എൻ.ടി.പി.സിയുടെ സ്ഥലത്താണ് സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ വലിയ ബെസ് പദ്ധതികളിലൊന്നാവും ഇത്. പദ്ധതിയുടെ രൂപരേഖ കെ.എസ്.ഇ.ബിയ്ക്ക് എൻ.ടി.പി.സി സമർപ്പിച്ചു. ഇവിടെ സംഭരിക്കുന്ന വൈദ്യുതി പീക് സമയത്ത് വാങ്ങി ഉപഭോക്താക്കൾക്ക് കെ.എസ്.ഇ.ബിക്ക് കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യാനാവും. നിലവിൽ പീക് സമയ വൈദ്യുതി യൂണിറ്റിന് ശരാശരി 9 രൂപയ്ക്ക് മുകളിൽ വിലയുള്ളപ്പോൾ 5 മുതൽ 6 രൂപ വരെ വിലയ്ക്ക് ബെസിൽ ശേഖരിക്കുന്ന വൈദ്യുതി ലഭ്യമാവും. ബെസിന്റെ സംഭരണ ചെലവടക്കം പരിശോധിച്ച് ഇവിടെ നിന്നും വിതരണം ചെയ്യുന്ന വൈദ്യുതിയുടെ വില നിശ്ചയിക്കേണ്ടത് സംസ്ഥാന റഗുലേറ്ററി കമ്മീഷനാണ്. കെ.എസ്.ഇ.ബിയുടെ വിതരണ ശൃംഖലയടക്കം വിലയിരുത്തിയാവും പദ്ധതി സ്ഥാപിക്കാൻ ടെണ്ടർ ക്ഷണിക്കുക. നിർമ്മാണം തുടങ്ങിയാൽ 15 മാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യം. കായംകുളത്ത് ലൈനുകളും അനുബന്ധ സൗകര്യങ്ങളും ഉള്ളതിനാൽ സങ്കേതിക ബുദ്ധിമുട്ടുകളില്ല.
കേരളത്തിൽ ഏഴാമത്തെ ബെസ് പദ്ധതി
സംസ്ഥാനത്ത് കെ.എസ്.ഇ.ബിയുടെ മേൽനോട്ടത്തിൽ വിവിധ കമ്പനികൾ സംസ്ഥാനത്ത് ബെസ് സ്ഥാപിക്കുന്നുണ്ട്. ഇതുവരെ പ്രഖ്യാപിക്കപ്പെട്ട പ്രധാന ബെസ് പദ്ധതികളിൽ ഏഴാമത്തേതാണ് കായംകുളത്തേത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |