കോഴിക്കോട്: ഓണസദ്യയ്ക്കുള്ള വിഭവങ്ങൾക്കൊപ്പം തൂശനിലയ്ക്കും വിലയേറുന്നു. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് വില ഇരട്ടിയായി ഉയർന്നെന്നാണ് വ്യാപാരികൾ പറയുന്നത്. സാധാരണ രണ്ടുമുതൽ രണ്ടര രൂപവരെ വിലയുള്ള ഒരു വാഴയിലയ്ക്ക് ഇപ്പോൾ നാല് മുതൽ അഞ്ച് രൂപ വരെയാണ് വില. ഓണം അടുക്കുംതോറും ആവശ്യക്കാർ കൂടുന്നതിനാൽ വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറഞ്ഞു.
വരവ് കുറഞ്ഞു, വില കൂടി
കർണാടക, തമിഴ്നാട്ടിലെ മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പ്രധാനമായും കോഴിക്കോട് വിപണിയിലേക്ക് വാഴയില എത്തുന്നത്. കേരളത്തിലെ ചെറുകിട കർഷകരിൽനിന്നും വ്യാപാരികൾ ഇല ശേഖരിക്കുന്നുണ്ട്. തമിഴ്നാട്ടിലുണ്ടായ കാറ്റിൽ വാഴക്കൃഷിക്ക് നാശമുണ്ടായതോടെ ഇത്തവണ ഇലയുടെ ലഭ്യത കുറഞ്ഞു. ഓണസദ്യയ്ക്ക് വീടുകളിലേക്കും ഹോട്ടലുകളിലേക്കും കാറ്ററിംഗ് സ്ഥാപനങ്ങളിലേക്കുമാണ് പ്രധാനമായും ഇല പോകുന്നത്. വലിയ പരിപാടികൾക്കായി നേരത്തെ തന്നെ ഇല ബുക്ക് ചെയ്യുന്നവരാണ് അധികവും. കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും വാഴയില കയറ്റുമതി ചെയ്യുന്നുണ്ട്. ഈ ഇലയ്ക്ക് ഏഴ് മുതൽ എട്ട് രൂപവരെയാണ് വില. പേപ്പർ വാഴയിലകൾ ഉണ്ടെങ്കിലും മലയാളിക്ക് പ്രിയം വാഴയിലയോടുതന്നെ. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വാഴയില വിപണി കൂടുതൽ സജീവമാണെന്നാണ് പാളയത്തെ മൊത്തവ്യാപാരി സലു ചാലിൽ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |