കൊച്ചി: ജവഹർലാൽ നെഹ്രു സ്റ്റേഡിയം സ്റ്റേഷനിൽ നിന്ന് കാക്കനാട് വഴി ഇൻഫോപാർക്കിലേക്കുള്ള കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണം 2027 ജൂണിൽ പൂർത്തിയാക്കി ആഗസ്റ്റോടെ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു. 2024 ജൂൺ 12നാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
10.58 കിലോമീറ്റർ എലിവേറ്റഡ് പാതയും 10 സ്റ്റേഷനുകളുമാണ് നിർമ്മിക്കുന്നത്. കുറഞ്ഞ കാലയളവിനുള്ളിൽ രണ്ടാംഘട്ട പദ്ധതിയുടെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പൈലിംഗ്, പൈൽ ക്യാപ് നിർമ്മാണം ഉൾപ്പെടെയുള്ള ഫൗണ്ടേഷൻ ജോലികളെല്ലാം പൂർത്തിയായി. പാതയ്ക്കായുള്ള പൈലിംഗ് ജോലികളുടെ 85 ശതമാനവും പൂർത്തീകരിച്ചു. ഇപ്പോൾ ദിവസവും 25 മുതൽ 30 മീറ്റർ വരെ പാതയുടെ നിർമ്മാണം നടക്കുന്നുണ്ട്. മഴക്കാലം കഴിഞ്ഞ് കാലാവസ്ഥ അനുകൂലമാകുന്നതോടെ ഇത് 55 മീറ്ററായി വർദ്ധിപ്പിക്കും.
എല്ലാ ആഴ്ചയും ബന്ധപ്പെട്ടവരുടെ അവലോകന യോഗങ്ങൾ ചേർന്ന് പുരോഗതി വിലയിരുത്തുകയും പ്രശ്‌നങ്ങൾക്ക് മുൻഗണനാടിസ്ഥാനത്തിൽ പരിഹാരം കാണുന്നുമുണ്ട്.
വൻകിട നിർമ്മാണ പ്രവർത്തനമെന്ന നിലയിൽ ചില സ്ഥലങ്ങളിൽ റോഡ് യാത്രക്കാർക്ക് താത്കാലിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും ഗതാഗത വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, മറ്റു ബന്ധപ്പെട്ട ഏജൻസികൾ എന്നിവരുമായി ചേർന്ന് ഗതാഗത നിയന്ത്രണം, റോഡുകളുടെ പരിപാലനം, വെള്ളക്കെട്ട് പരിഹാരം, പൊതുസുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളും തുടർച്ചയായി സ്വീകരിച്ചുവരികയാണെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |