ആലപ്പുഴ: യുവാവിനെ വീട്ടുവളപ്പിലെ ഷെഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രണ്ട് ദിവസമായിട്ടും കണ്ടെത്താനാകാതെ പൊലീസ്. ഗുരുപുരം കിഴക്ക് മരിയംവെളിയിൽ കാക്കാലം പറമ്പ് വീട്ടിൽ അഖിലിനെ (അച്ചു - 24) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷെൽജാദിനും കൂട്ടാളിക്കുമാണ് വ്യാപക അന്വേഷണം നടക്കുന്നത്. എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസിനെ വെട്ടിച്ചുകടന്ന ഷെൽജാദ്, തൃശൂർ കുന്നംകുളത്തെ ഒരു ലോഡ്ജിൽ റൂമെടുത്തതായുള്ള രഹസ്യവിവരത്തിൽ പൊലീസ് അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല. മണ്ണഞ്ചേരി, ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനുകളിലെ സി.ഐ മാരുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവശേഷം ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോയിൽ രക്ഷപ്പെട്ട പ്രതികൾ, ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് വിളിച്ച നമ്പരും ഓട്ടോക്കൂലിയായി 300 രൂപ ഗൂഗിൾപേ ചെയ്തു നൽകിയ ആളിനെ കേന്ദ്രീകരിച്ചും ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ പുന്നമട ഫിനിഷിംഗ് പോയിന്റിൽ നിന്ന് ഷെൽജാദ് വിളിച്ച ഓട്ടോയുടെ ഡ്രൈവർ സാബു, കൃത്യത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് റെയിൽവേ സ്റ്റേഷൻ യാത്രയ്ക്ക് വിളിച്ച ഗുരുപുരം സർഗ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ സിദ്ധിഖ് എന്നിവരുടെ മൊഴികളും സംഭവ സമയം അഖിലിന്റെ വീട്ടിലുണ്ടായിരുന്നതും കൊലയാളി സംഘത്തിന്റെ മർദ്ദനത്തിനിരയാകുകയും ചെയ്ത സുഹൃത്ത് എന്നിവരുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. നിരവധി കേസുകളിൽ പ്രതിയായ ഷെൽജാദ്, അഭയം തേടി അഖിലിന് സമീപിക്കുകയും അതിന് വിസമ്മതിച്ചതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് വിവരമെങ്കിലും ലഹരി ഇടപാടുകളുമായി ഇതിന് ഏതെങ്കിലും തരത്തിലുളള ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആലപ്പുഴ ഡിവൈ.എസ്.പി മുകേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |