
പാലക്കാട്: ജില്ലയിൽ പകർച്ചവ്യാധികൾ പെരുകുമ്പോഴും ഗവ. ആശുപത്രികളിൽ ഡോക്ടർമാരുടെ ഒഴിവ് നികത്താതെ സർക്കാർ. 102 സർക്കാർ ആശുപത്രികളിലായി 235 സ്ഥിരം ഡോക്ടർ തസ്തികകളിൽ 117 എണ്ണവും രണ്ടുമാസമായി ഒഴിഞ്ഞുകിടക്കുകയാണ്. 118 തസ്തികകളിൽ മാത്രമാണ് ഡോക്ടർമാരുള്ളത്. ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ലഭിക്കാതെ രോഗികൾ ദുരിതത്തിലായിരിക്കുകയാണ്. താലൂക്ക് ആശുപത്രികളിൽ ഉൾപ്പെടെ പല സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലും ഡോക്ടർമാരില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല.
ജില്ലയിലെ അഞ്ച് താലൂക്ക് ആശുപത്രികളിലായി 105 ഡോക്ടർ തസ്തികകളാണുള്ളത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ 76 കേന്ദ്രങ്ങളിൽ ഒന്ന് വീതം ഡോക്ടർമാരുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയിലെ 54 തസ്തികകൾ അടക്കം ആകെ 235 തസ്തികൾ.
ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ
സ്‌പെഷ്യാലിറ്റി കേഡറിൽ 19 ഒഴിവുകളും
സിവിൽ സർജൻ തസ്തികയിൽ ആറ് ഒഴിവുകളും
അസിസ്റ്റന്റ് സർജൻ വിഭാഗത്തിൽ 92 ഒഴിവുകളുമാണുള്ളത്.
ഇതിൽ അസിസ്റ്റന്റ് സർജൻ വിഭാഗത്തിൽ വിവിധ ആശുപത്രികളിലായി ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളിൽ 22 എണ്ണം അത്യാഹിത വിഭാഗത്തിലാണ്.
ജില്ലാ ആശുപത്രിയിൽ 17 ഒഴിവ്
ഒഴിഞ്ഞ് കിടക്കുന്ന 117 തസ്തികകളിൽ 17 എണ്ണം ജില്ലാ ആശുപത്രിയിലാണ്. ഇവിടെ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ഫോറൻസിക് സർജൻ, കാർഡിയോളജി ചീഫ് കൺസൾട്ടന്റ്, റേഡിയോളജിസ്റ്റ്, അനസ്തീഷ്യനിസ്റ്റ് എന്നിവർ ഇല്ലാത്തതിനാൽ ആശുപത്രി പ്രവർത്തനം അവതാളത്തിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രികളിലൊന്നായ പാലക്കാട് ജില്ലാ വനിതാ മാതൃ -ശിശു ആശുപത്രയിൽ ഗൈനക്കോളജിസ്റ്റ് തസ്തികയിൽ രണ്ടുപേരെ ഉടൻ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞതും നടപ്പായിട്ടില്ല. കൊവിഡ് കാലത്ത് അനുവദിച്ച താൽക്കാലിക തസ്തികകൾകൂടി ഉൾപ്പെടുമ്പോൾ ജില്ലയിലെ ഡോക്ടർമാരുടെ ആകെ എണ്ണം 400 ആകും. താൽക്കാലിക നിയമനങ്ങൾ എൻ.എച്ച്.എം, ആരോഗ്യകേരളം പദ്ധതികൾ വഴി നടപ്പാക്കുന്നതിലും ജില്ല ഏറേ പിന്നിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |