ആലക്കോട്: ശിവഗിരി മഠത്തിന്റെ മലബാറിലെ ഔദ്യോഗിക ശാഖാ സ്ഥാപനമായ ചെറുപുഴക്കു സമീപം തിരുമേനി കോറാളിയിലെ ശാരദാമഠം ക്ഷേത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു.
ശ്രീനാരായണ ഗുരു ശിവഗിരി കുന്നിൻ താഴ്വാരത്ത് ശാരദാമഠം സ്ഥാപിച്ച് ശാരദാംബയെ പ്രതിഷ്ഠിച്ച മാതൃകയിൽ, മലബാറിലെ മരുത്വാമല എന്നറിയപ്പെടുന്ന കോറാളിക്കുന്നിൻ മുകളിലെ കാവേരിക്കുളത്ത് 2024 മേയ് മാസത്തിലാണ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ശിലാന്യാസം നടത്തിയത്. ആദ്യഘട്ടമെന്ന നിലയിൽ ശാരദാ മഠത്തിന്റെ ശ്രീകോവിൽ നിർമാണമാണ് നടന്നുവരുന്നത്. തുടർന്ന് മുഖമണ്ഡപവും ചുറ്റുമതിലും നിർമ്മിക്കും.
നിർമ്മാണം പൂർത്തിയാവുന്നതോടെ പ്രതിഷ്ഠാകർമ്മം ആഘോഷമായി നടത്തുമെന്ന് മേൽനോട്ടം വഹിക്കുന്ന ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് അംഗവും കാവേരിക്കുളം ശ്രീനാരായണ ശാരദാ മഠം ആശ്രമത്തിന്റെ സെക്രട്ടറിയുമായ സ്വാമി സുരേശ്വരാനന്ദ പറഞ്ഞു. കാലാവസ്ഥ അനുകൂലമായാൽ ഒക്ടോബർ മാസാവസാനത്തോടെ പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്വാമി സുരേശ്വരാനന്ദ പറഞ്ഞു. നിലവിൽ മഴ പെയ്യുന്നതിനാൽ സമുദ്രനിരപ്പിൽ നിന്നും 3000 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലയിലേക്ക് നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതിനു പ്രയാസം നേരിടുന്നുണ്ട്. കുത്തനെയുള്ള കയറ്റവും ഗതാഗത യോഗ്യമല്ലാത്തതും വീതി കുറഞ്ഞതുമായ റോഡാണ് ഇവിടേക്കുള്ളത്.
കാവേരിക്കുളം
കടുത്ത വേനലിലും വറ്റാത്ത ഇവിടുത്തെ ചെറിയ പാറക്കുളമാണ് കാവേരിക്കുളമെന്ന് അറിയപ്പെടുന്നത്. പതിറ്റാണ്ടുകളായി പ്രദേശവാസികൾ ദേവിഭജന മന്ദിരം സ്ഥാപിച്ച് പ്രാർത്ഥനകൾ നടത്തിവരുന്നുണ്ട്. ഇവിടെ ശിവഗിരി മഠം ഏറ്റെടുത്താണ് പുതിയ ക്ഷേത്രത്തിന്റെ നിർമ്മാണം നടന്നു വരുന്നത്.
ക്ഷേത്രത്തോടനുമ്പന്ധിച്ച് സന്ന്യാസിമഠം ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ആരംഭിക്കും. നിർമ്മാണം പൂർത്തിയാവുന്നതോടെ മലബാറിലെ ഏറ്റവും വലിയ ആത്മീയ, സാംസ്‌കാരിക തീർത്ഥാടന കേന്ദ്രമായി കാവേരിക്കുളം ശാരദാക്ഷേത്രം മാറും.
സ്വാമി സുരേശ്വരാനന്ദ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |