കൊല്ലം: കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ ഉപദേവാലയത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല മോഷ്ടിച്ച തമിഴ്നാട് സ്വദേശികൾ പിടിയിൽ. തമിഴ്നാട് തിരൂപ്പൂർ സ്വദേശി മഹാലക്ഷ്മി (50), കള്ളക്കുറിച്ചി സ്വദേശി ശശികുമാർ (25) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. മഹാലക്ഷ്മിക്കൊപ്പം ക്ഷേത്രത്തിലെത്തിയ ശശികുമാർ പ്രധാന ശ്രീകോവിൽ വലം വച്ച് തൊഴുതശേഷം പിൻ ഭാഗത്തെ ഉപദേവാലയത്തിന് മുന്നിലെത്തി. ഈ സമയം മറ്റ് ഭക്തരെല്ലാം പ്രധാന ശ്രീകോവിലിന് മുന്നിലായിരുന്നു. ഉപദേവാലയത്തിന് അകത്ത് കയറി ശശികുമാർ 13 ഗ്രാം തൂക്കം വരുന്ന സ്വർണമാലയെടുത്ത് സ്ഥലം വിടുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഒരു ഭക്തൻ വിവരം ഉടൻ ക്ഷേത്ര കമ്മിറ്റി ഓഫീസിൽ അറിയിച്ചു. ഭാരവാഹികൾ നിരീക്ഷണ കാമറ പരിശോധിച്ചപ്പോൾ ശശികുമാറിന്റെ മുഖം വ്യക്തമായ ചിത്രം ലഭിച്ചു. ഇതോടെ ക്ഷേത്ര ഭാരവാഹികൾ സ്ഥലത്ത് തെരച്ചിൽ തുടങ്ങി. തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ തെരച്ചിൽ നടത്തുന്നതിനിടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനിൽ നിന്ന് ശശികുമാറിനെ പിടികൂടുകയായിരുന്നു.
ശശികുമാറിന്റെ ബാഗിൽ നിന്ന് മാല കണ്ടെടുത്തു. ശശികുമാർ പിടിയിലായതോടെ ക്ഷേത്ര കോമ്പൗണ്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മഹാലക്ഷ്മിയെയും ഭാരവാഹികൾ പിടികൂടി കൊല്ലം ഈസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു. ശശികുമാറിന്റെ ബന്ധുവാണ് മഹാലക്ഷ്മി. കാണിക്കയായി സമർപ്പിച്ച ഭക്തരുടെ ആഗ്രഹ പ്രകാരമാണ് ഉപദേവാലയത്തിലെ വിഗ്രഹത്തിൽ എല്ലാദിവസവും സ്വർണമാല ചാർത്തി പൂജ നടത്തുന്നത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |