കരുനാഗപ്പള്ളി: ബാറിലുണ്ടായ സംഘർഷത്തിൽ യുവാവിന്റെ തല ബിയർ കുപ്പികൊണ്ട് അടിച്ചുപൊട്ടിച്ച് ഒളിവിൽ പോയ പ്രതിയെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. ആലുംകടവ് മരു നോർത്ത് മഹേശ്വരി ഭവനത്തിൽ ഗൗതമാണ് (23) പിടിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കരുനാഗപ്പള്ളി സ്വദേശിയായ നിഥിനെ ബാറിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ തടഞ്ഞുനിറുത്തി ഗൗതം ബിയർ വാങ്ങിത്തരാൻ ആവശ്യപ്പെട്ടു.
കൈയിൽ പണമില്ലെന്ന് പറഞ്ഞതിന്റെ വിരോധത്തിൽ ബിയർ കുപ്പികൊണ്ട് നിഥിന്റെ തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ നിഥിൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാദ്ധ്യമല്ലാതിരുന്നിട്ടും ചെങ്ങന്നൂരിലെ ഒളിസങ്കേതത്തിൽ നിന്ന് പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
ആറോളം കേസുകളിൽ പ്രതിയായ ഗൗതം, കാപ്പ കാലാവധി കഴിഞ്ഞ ശേഷമാണ് വീണ്ടും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എ.സി.പി. വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ. പ്രവീൺ എസ്.ബി., എസ്.ഐ.മാരായ അനീഷ്, ആഷിഖ്, എസ്.സി.പി.ഓ.മാരായ ഹാഷിം, പ്രശാന്ത്, ശ്രീകുമാർ, ജിഷ്ണു, സരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |