കൽപ്പറ്റ: ''ജീവിതത്തിൽ മറക്കാനാകാത്ത ദിവസമാണ്. വീട് ഒരുക്കി നൽകിയ മുൻമുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി കെ രാജൻ എന്നിവരെ മറക്കാനാകില്ല'. വയനാട് ടൗൺഷിപ്പിൽ ആദ്യത്തെ കുടുംബമായി ഇന്നലെ താമസം ആരംഭിച്ച ചൂരൽമല സ്വദേശി കെ.വിജയന്റെ വാക്കുകൾ.
ദുരന്ത മേഖലയിൽ ഷീറ്റിട്ട വീടാണ് തകർന്നത്. മികച്ചതും അടച്ചുറപ്പുള്ളതുമായ വീടാണ് കിട്ടിയത്. ഇത് തങ്ങളുടെ രണ്ടാം ജന്മമാണെന്നും അദ്ദേഹം പറഞ്ഞു. പാലുകാച്ചൽ ചടങ്ങിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോളിൽ വിളിച്ച് വിജയന് ആശംസ നേർന്നു.
പാലുകാച്ചലിന് മുൻമന്ത്രി ഒ.ആർ കേളു. സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖ്, മുൻ എം.എൽ.എ സി. കെ ശശീന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. പാലുകാച്ചലിന് മുന്നോടിയായി ജില്ലാ കളക്ടർ ഡി.ആർമേഘശ്രീ, ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെ.ഒ അരുൺ എന്നിവരും വീട്ടിലെത്തിയിരുന്നു. ഒന്നാം സോണിൽ ഡി ക്ലസ്റ്ററിലെ 38ാം നമ്പർ വീടാണ് വിജയന് ലഭിച്ചിരുന്നത്. കഴിഞ്ഞദിവസം വീടിന്റെ താക്കോൽ ലഭിച്ചതോടെ പാലുകാച്ചലിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ചിത്രമുള്ള മിഠായികൾ കുടുംബം വിതരണം ചെയ്തു. താക്കോൽ ലഭിച്ച മറ്റു കുടുംബങ്ങൾ കൂടി അധികം വൈകാതെ താമസമാക്കും. 159 വീടുകൾ ഇതുവരെ ഗുണഭോക്താക്കൾക്ക് കൈമാറി. അവശേഷിക്കുന്ന കുടുംബങ്ങൾക്ക് കൂടി വീട് കൈമാറുന്നതോടെ ഒരുമിച്ച് താമസമാക്കും. 30ന് വിപുലമായ പാലുകാച്ചൽ ചടങ്ങ് സംഘടിപ്പിക്കാനും ദുരന്തബാധിതരുടെ കൂട്ടായ്മ ഒരുങ്ങുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |