പുൽപ്പള്ളി: 22ാമത് രാമായണ പരിക്രമണ തീർത്ഥയാത്ര ഓഗസ്റ്റ് 16 ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളത്തിൽ അറിയിച്ചു. രാമായണ മാസത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ പുണ്യമായാണ് ഈ തീർത്ഥയാത്രയെ കണക്കാക്കുന്നത്. ഓഗസ്റ്റ് 16ന് രാവിലെ 9 മണിക്ക് പുൽപ്പള്ളി ശ്രീ സീതാദേവി ലവകുശ ക്ഷേത്രസന്നിധിയിൽ നിന്നും ബ്രഹ്മചാരിണി ദീക്ഷിതാമൃതചൈതന്യ (മഠാധിപതി, മാനന്തവാടി അമൃതാനന്ദമയി മഠം) ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് ചൂണ്ടക്കൊല്ലി കരിങ്കാളി ക്ഷേത്രം, ശിശുമല കാവ്, ചണ്ണോത്തുകൊല്ലി സീതാദേവി ലവകുശ ക്ഷേത്രം, പഴശ്ശിരാജാ സ്മൃതിമണ്ഡപം, മാവിലാംതോട്, ദേവർഗദ്ദശിവ വിഷ്ണു ക്ഷേത്രം, മണ്ഡപമൂല സീതാ ലവകുശ അതിരാളൻ ക്ഷേത്രം, ആശ്രമക്കൊല്ലി വാത്മീകി ആശ്രമം, എരിയപ്പള്ളി സീതാ ലവകുശ ക്ഷേത്രം, ജടയറ്റ് കാവ് എന്നീ പുണ്യ സങ്കേതങ്ങളിൽ ഭക്തർ ദർശനം നടത്തും.തുടർന്ന് മഹാശോഭയാത്രയായി പുൽപ്പള്ളി ടൗണിലെ ശ്രീ ഹനുമാൻ സ്വാമി ക്ഷേത്ര സന്നിധിയിലെത്തി പുഷ്പാർച്ചനയോടെ പരിക്രമണം പൂർത്തിയാകും. ചണ്ണോത്ത്‌കൊല്ലി സീതാദേവി ക്ഷേത്രത്തിൽ വെച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്പർക്ക പ്രമുഖ് നാരായണൻ ഭട്ടതിരിപ്പാട് രാമായണ സന്ദേശം നൽകുമെന്നും തുടർന്ന് പ്രസാദ ഊട്ട് ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
പരിക്രമണത്തിന്റെ മുന്നോടിയായി ഓഗസ്റ്റ് 9ാം തീയതി പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് രാമായണ ചിത്രരചന, രാമായണ പാരായണം, രാമായണ പ്രശ്‌നോത്തരി, താരക മന്ത്രം എന്നീ മത്സര പരിപാടികൾ നടക്കും. വാർത്താസമ്മേളനത്തിൽ എം.കെ. ശ്രീനിവാസൻ മാസ്റ്റർ, പി.ആർ. സന്തോഷ് കുമാർ, പി.ആർ. സുബ്രഹ്മണ്യസ്വാമി, കെ.കെ. സാജു, ഓമന രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |