@സംഭവം പുത്തുമല ഉരുൾ ദുരന്തബാധിതർ താമസിക്കുന്ന പ്രദേശത്ത്
മേപ്പാടി: പൂത്തകൊല്ലിയിൽ ജനവാസ മേഖലയിൽ ഒരേസമയം ഇറങ്ങിയത് മൂന്നു പുള്ളിപ്പുലികൾ. വീട്ടുമുറ്റത്തെത്തിയ പുലികളുടെ സി.സി.ടി.വി ദൃശ്യം വിശ്വസിക്കാനാവാതെ വീട്ടുകാർ. നിത്യാനിവാസിൽ പ്രഭുവിന്റെ വീട്ടുമുറ്റത്താണ് പുലിക്കൂട്ടം എത്തിയത്. പ്രഭുവിന്റെ അമ്മ സാവിത്രി, നാഗമ്മ എന്നിവർ മാത്രമാണ് വീട്ടിലുള്ളത്. പ്രഭുവും ഭാര്യയും കോഴിക്കോടാണ്. മൊബൈലിൽ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലികൾ വിഹരിക്കുന്ന ദൃശ്യം കണ്ടത്. രണ്ടാഴ്ച മുൻപും വീട്ടുമുറ്റത്ത് പുലിയെത്തിയ ദൃശ്യം ലഭിച്ചിരുന്നു. അന്ന് ഒരു പുലി മാത്രമെ ഉണ്ടായിരുന്നുള്ളൂ. മൂന്നു പുലികൾ ഒരേസമയം എത്തിയതോടെ പ്രദേശവാസികളും ആശങ്കയിലാണ്.
മേപ്പാടി മുക്കിൽപീടിക റോഡിൽ വെള്ളക്കാവായി ജംഗ്ഷനിൽ നിന്ന് 50 മീറ്റർ മാത്രം മാറിയാണ് പുലി ഇറങ്ങിയത്. പുത്തുമല ഉരുൾ ദുരന്തബാധിതർ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ്. സി.സി.ടി.വി ദൃശ്യം പുറത്തുവന്നതോടെ വനം വകുപ്പ് അധികൃതർ സ്ഥലത്ത് കൂട് സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി. മൂന്ന് പുലികൾ ഉള്ളതിനാൽ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുന്നത് എളുപ്പമാകില്ല.
സമീപത്തെ മറ്റ് സി.സി.ടി.വി ദൃശ്യങ്ങൾ കൂടി പരിശോധിച്ച് പുലിയുടെ നീക്കങ്ങൾ മനസിലാക്കാനാണ് വനം വകുപ്പിന്റെ ശ്രമം.
ഏതാനും മാസങ്ങളായി വളർത്തുനായകളെ കാണാതാകുന്ന സംഭവം പ്രദേശത്തുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുലിയുടെ ദൃശ്യം ലഭിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |