സുൽത്താൻ ബത്തേരി : അബ്കാരി കേസുമായി ബന്ധപ്പെട്ടുള്ള ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയിൽ ബത്തേരി കോടതിയിൽ ഇന്നലെ നടന്നത് നീണ്ട രണ്ടു മണിക്കൂർ നേരത്തെ വാദപ്രതിവാദം. അടച്ചിട്ട മുറിയാലാണ് കോടതി വാദം കേട്ടത്. റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലുള്ള വീട്ടിൽനിന്ന് അളവിൽകൂടുതൽ മദ്യം കണ്ടെടുത്തതുമായി ബന്ധപ്പെട്ട് എക്സൈസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യാപേക്ഷയിൽ നീണ്ട വാദം നടന്നത്. മെസി വിവാദവുമായി ബന്ധപ്പെട്ട് എസ്.ഐ. ടി ആന്റോയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതിനിടെയാണ് വയനാട്ടിലെ വീട്ടിൽനിന്ന് മദ്യം കണ്ടെടുത്തത്.
തുടന്നുള്ള നടപടിക്രമങ്ങളുടെ ഭാഗമായി എക്സൈസ് ഇന്നലെ പുലർച്ചെ തന്നെ കളമശ്ശേരിയിലെ ഓഫീസിൽ നിന്ന് ആന്റോയെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമങ്ങളാരാംഭിച്ചിരുന്നു. എന്നാൽ എഫ്ഐ.ആറിന്റെ കോപ്പി കാണിച്ചെങ്കിൽ മാത്രമേ അറസ്റ്റിന് വഴങ്ങുകയുള്ളുവെന്ന് പറഞ്ഞു. പൊലീസ് എഫ്ഐ.ആർ കോപ്പിയുമായി എത്തിയതിന് ശേഷമാണ് അറസ്റ്റിന് വഴങ്ങിയത്. പിന്നീട് ഇയാളെ മീനങ്ങാടി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്തത്. നീണ്ട അഞ്ച് മണിക്കൂർ നേരമായിരുന്നു ചോദ്യംചെയ്യൽ.
ആന്റോയെ കോടതിയിൽ ഹാജരാക്കുന്ന വിവരമറിഞ്ഞ് മാദ്ധ്യമപ്പടയും പരിസരത്തുള്ള ജനങ്ങളും തടിച്ചുകൂടി. കൂടാതെ വീട്ടിമരം മുറിയുമായി ബന്ധപ്പെട്ട് നേരത്തെ ആന്റോയുമായി ഇടപാട് നടത്തി സാമ്പത്തിക നഷ്ടം വന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയവരും കോടതി കോമ്പൗണ്ടിലെത്തിയിരുന്നു. പുറമെ രാഷ്ട്രീയക്കാരും. കോടതിയിൽ വാദം തുടങ്ങിയതോടെ കോടതി ഹാളിന്റെ പ്രവേശനകവാടത്തിൽ ജനങ്ങൾ തിങ്ങിക്കൂടി. ഇതോടെ കോടതി അടച്ചിട്ടാണ് പിന്നീട് വാദം തുടർന്നത്.
രാത്രി ഏഴരയോടടുപ്പിച്ചാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തുകൊണ്ട് ഉത്തരവിട്ടത്. കോടതിയിൽ നിന്ന് ഇറങ്ങുന്ന ആന്റോയെ കാത്ത് പുറത്ത് നിന്നിരുന്ന മാദ്ധ്യമപ്രവർത്തകരുടെ കണ്ണുവെട്ടിച്ച് കോടതി ഹാളിലെ മുൻവാതിലിലൂടെ പുറത്തിറക്കി വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |