
കോന്നി : ഇക്കോ ടൂറിസം കേന്ദ്രത്തിൽ നിന്ന് പുറപ്പെട്ട് അടവി കുട്ടവഞ്ചി സവാരികേന്ദ്രം സന്ദർശിച്ച് ഗവിയിലേക്കുള്ള വനംവകുപ്പിന്റെ വിനോദയാത്ര പുനരാരംഭിക്കാൻ നടപടിയില്ല. കാടും വന്യമൃഗങ്ങളെയും കണ്ട് കുട്ടവഞ്ചി സവാരി നടത്തി ഗവിയിലേക്കുള്ള യാത്ര സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന തരത്തിലായിരുന്നു. 2015ൽ ആരംഭിച്ച പദ്ധതി വർഷങ്ങളോളം മികച്ച വരുമാനം നേടിയിരുന്നു.
വനംവകുപ്പിന്റെ കോന്നി വനവികാസ ഏജൻസിയുടെ കീഴിൽ മണ്ണീറ തലമാനം വനസംരക്ഷണ സമിതിയുടെ ചുമതലയിലായിരുന്നു വിനോദയാത്ര. പിന്നീട് തലമാനം വനസംരക്ഷണ സമിതിയെ ഒഴിവാക്കി, യാത്രാനിരക്ക് വർദ്ധിപ്പിക്കുകയും ഗവി സന്ദർശിച്ച ശേഷം പരുന്തുംപാറയിലേക്ക് യാത്ര ദീർഘിപ്പിക്കുകയും ചെയ്തു.
16 പേർക്ക് സഞ്ചരിക്കാനാകുന്ന ട്രാവലറിൽ ഒരാൾക്ക് 2200 രൂപയായിരുന്നു യാത്രാനിരക്ക്.
വനംവകുപ്പിന്റെ പാക്കേജ് ഇങ്ങനെ
സഞ്ചാരപാത : കോന്നി - അടവി - ഗവി - പരുന്തുംപാറ
ടിക്കറ്റ് നിരക്ക് : 2200 (ഒരാൾക്ക്)
(പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, കുട്ടവഞ്ചി സവാരി എന്നിവ ഉൾപ്പെടെ)
ബഡ്ജറ്റ് ടൂറിസം വിനയായി
കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ ഗവിയാത്ര ഉൾപ്പെടുത്തിയതോടെയാണ് വനംവകുപ്പിന്റെ ടൂർ പാക്കേജിൽ സഞ്ചാരികൾ എത്താതായത്. സഞ്ചാരികൾ കുറഞ്ഞത് ടൂർ പാക്കേജ് പദ്ധതി മുടങ്ങാൻ കാരണമായി. ജില്ലാടൂറിസം പ്രൊമോഷൻ കൗൺസിൽ നൽകിയ വാഹനത്തിലായിരുന്നു യാത്ര. രണ്ടുവാഹനങ്ങളുടെ മൂന്നുമാസത്തെ നികുതി, വാർഷിക അറ്റകുറ്റപ്പണികൾ, ഡ്രൈവർമാരുടെ ശമ്പളം, ഇന്ധനം എന്നീ ചെലവുകൾ വനംവകുപ്പ് വഹിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു.
കുറഞ്ഞത് 10 യാത്രക്കാർ എത്തിയാൽ യാത്ര നടത്തുമായിരുന്നു. വരുമാനത്തിന്റെ നിശ്ചിത ശതമാനം വാഹനം നൽകിയ ഏജൻസിയും ആവശ്യപ്പെട്ടതോടെ യാത്ര നഷ്ടത്തിലായി. ജി ഫോം നൽകി വാഹനങ്ങൾ കോന്നി ഇക്കോ ടൂറിസം സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |